തിരുവനന്തപുരം: ആളുമാറി കസ്റ്റഡിയിലെടുത്ത വരാപ്പുഴയിലെ ശ്രീജിത്തിനെ, കുടൽമാല മുറിയുംവരെ ലോക്കപ്പിലിട്ട് ചവിട്ടി കൊലപ്പെടുത്തിയ കേസ് ആത്മഹത്യയാക്കി എഴുതിത്തള്ളാൻ നിർദ്ദേശം നൽകിയ ഡിവൈ.എസ്.പി കെ.ബി. പ്രഫുലചന്ദ്രന് ആഭ്യന്തരവകുപ്പ് നൽകിയത് തലോടൽ പോലെ ഒരു താക്കീതുമാത്രം. പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടാൻ നീക്കം നടക്കുന്നതിനിടയിലാണ് ഈ മൃദുസമീപനം.
ശ്രീജിത്ത് മരിച്ചത് അടിപിടിയിലാണെന്നും പൊലീസിന് വീഴ്ചയുണ്ടായില്ലെന്നും തെറ്റായ റിപ്പോർട്ട് ജില്ല പൊലീസ് മേധാവിക്ക് നൽകിയതടക്കം ഗുരുതരവീഴ്ചകൾ വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ സി.ഐ ക്രിസ്പിൻ സാംഅടക്കം 9പൊലീസുകാരെ ക്രൈംബ്രാഞ്ച് പ്രതിയാക്കുകയും 4പേർക്കെതിരേ കൊലക്കുറ്റം ചുമത്തുകയും ചെയ്തിരുന്നു. വരാപ്പുഴ സ്റ്റേഷന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന പ്രഫുലചന്ദ്രൻ ഗുരുതരമായ കൃത്യവിലോപവും വീഴ്ചയും വരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് ഐ.ജി കണ്ടെത്തിയത്. എസ്.എച്ച്.ഒ ജി.എസ്.ദീപക്കിന് പ്രഫുലചന്ദ്രൻ രണ്ടുദിവസം അവധി അനുവദിച്ചിരുന്നു. എസ്.എച്ച്.ഒ ഇല്ലെന്നറിയാമായിരുന്നിട്ടും ക്രമസമാധാന പാലനത്തിലോ കേസന്വേഷണത്തിലോ ഡിവൈ.എസ്.പി ശ്രദ്ധിച്ചില്ല. വരാപ്പുഴയിലെ 5 അക്രമസംഭവങ്ങളിലെ പ്രതികളെ പിടിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയോ, പിടികൂടിയത് യഥാർത്ഥ പ്രതികളെയാണെന്ന് ഉറപ്പാക്കുകയോ ചെയ്തില്ല.
സായുധബറ്റാലിയനിലെ 22 ഇടിവീരന്മാരെ ചേർത്തുണ്ടാക്കിയ റൂറൽ ടൈഗർഫോഴ്സ് രാത്രിയിൽ വീട്ടിൽകയറി പിടികൂടി സ്റ്രേഷനിലെത്തിച്ച ശ്രീജിത്ത്, ഗുരുതരമായി പരിക്കേറ്റ് അവശനിലയിൽ 24മണിക്കൂറിലേറെ കസ്റ്റഡിയിലുണ്ടായിട്ടും ചികിത്സയോ സുരക്ഷയോ ഉറപ്പാക്കിയില്ല. ശ്രീജിത്തിനെ പ്രവേശിപ്പിച്ച ആശുപത്രിയിൽ പോവുകയോ ഡോക്ടർമാരെ ഫോണിൽപോലും വിളിക്കുകയോ ചെയ്തില്ല. ശ്രീജിത്തിന്റെ ഗുരുതരാവസ്ഥ മേലുദ്യോഗസ്ഥരെ അറിയിച്ചതുമില്ല.
ശ്രീജിത്ത് മരിക്കുന്നതുവരെ പ്രഫുലചന്ദ്രൻ വരാപ്പുഴ സ്റ്റേഷനിലെത്താതെ മനഃപൂർവ്വം വിട്ടുനിന്നു. വരാപ്പുഴയിലെ ദേവസ്വംപാടം പ്രദേശത്ത് ഒരു ആത്മഹത്യ, വധശ്രമം, കസ്റ്റഡിമരണം എന്നിവയുണ്ടാവാൻ ഈ അലംഭാവം ഇടയാക്കിയെന്ന അന്വേഷണ റിപ്പോർട്ട് ഡി.ജി.പി സർക്കാരിന് കൈമാറിയിരുന്നു. ഇത് പരിശോധിച്ച് പ്രഫുലചന്ദ്രന് താത്കാലികമായി സെൻഷ്വർ (താക്കീത്) ശിക്ഷനൽകി. ആഭ്യന്തരവകുപ്പിന്റെ നോട്ടീസിന് ഡിവൈ.എസ്.പി മറുപടി നൽകാത്തതിനാൽ താക്കീത് ശിക്ഷ സ്ഥിരപ്പെടുത്തുകയായിരുന്നു.
താക്കീത്?
പൊലീസിൽ സെൻഷ്വർ (താക്കീത്) എന്നത് ഏറ്റവും ലഘുവായ ശിക്ഷയാണ്. ശാസനയിലും താണത്. സർവീസ് ബുക്കിൽ രേഖപ്പെടുത്തുക മാത്രമേയുള്ളൂ. ജോലിയെയും സ്ഥാനക്കയറ്റത്തെയുമൊന്നും ബാധിക്കില്ല. സർവീസിന് ഒരു പ്രശ്നവുമുണ്ടാവില്ല.
ലോക്കപ്പിലെ കാടത്തം
2018ഏപ്രിൽ ആറിന് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ക്രൂരമർദ്ദനത്തിനിരയായി 9നാണ് മരിച്ചത്. അടിവയറ്റിൽ ബൂട്ടിട്ടുള്ള ചവിട്ടേറ്റ് ചെറുകുടൽ അറ്റുപോയി. ചെറുകുടലിനേറ്റ അണുബാധ ആന്തരികാവയവങ്ങളിലേക്ക് പടർന്നു. ആളുമാറിയല്ല കസ്റ്റഡിയിലെടുത്തതെന്ന് വരുത്തിതീർക്കാൻ വ്യാജരേഖയുണ്ടാക്കാനും ശ്രമമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |