കോട്ടയം: ഉപഗ്രഹസർവേയിൽ ജില്ലയിലെ ജനവാസമേഖലകൾ വനമേഖലയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് ജനകീയ പ്രക്ഷോഭം ശക്തമായി. അതിവേഗ പാതയ്ക്കുള്ള സ്ഥലമെടുപ്പും കല്ലിടീലും ജനകീയസമരത്തിനു വഴിമരുന്നിട്ടതു പോലെ ബഫർസോണും സർക്കാർ വിരുദ്ധ സമരരൂപമായി മാറിയിരിക്കുകയാണ്. യു.ഡി.എഫിനൊപ്പം ക്രൈസ്തവ സഭയും എൻ.എസ്.എസും സമരത്തെ പിന്തുണച്ച് രംഗത്തെത്തിയതോടെ മറ്റൊരു വിമോചന സമരമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇടതു മുന്നണി നടത്തുന്നത്.
എയ്ഞ്ചൽ വാലി, പമ്പാവാലി മേഖലകൾ പുതിയ ബഫർസോൺ ഭൂപടത്തിൽ ഒഴിവാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അവ പുതിയതിലും നിലനിറുത്തിയതോടെ പ്രതിഷേധം ആളിക്കത്തുകയാണ്. എയ്ഞ്ചൽ വാലി ഫോറസ്റ്റ് ഓഫീസ് ബോർഡ് തകർത്തും കരിഓയിൽ ഒഴിച്ചും ഇന്നലെ അരങ്ങേറിയ സമരം കാര്യങ്ങൾ കൈവിട്ടുപോകുന്നതിന്റെ സൂചനയായി. സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്നും ജനവിരുദ്ധനടപടിയാണെന്നം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചതും ശ്രദ്ധേയമായി .
എയ്ഞ്ചൽ വാലിയിലെ പതിനൊന്നും പന്ത്രണ്ടും വാർഡുകൾ ബഫർസോണല്ല വനമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന പ്രദേശമാണിവിടം. ഹെൽപ്പ് ഡസ്ക്ക് തുറന്നതോടെ പരാതി പ്രളയമാണ്. വനം വകുപ്പ് ഓഫീസ് ബോർഡ് നശിപ്പിച്ചതിന്റെ തുടർച്ചയായി വരുംദിവസങ്ങളിൽ ഉണ്ടാകാവുന്ന അക്രമസമരങ്ങൾ ക്രമസമാധാന പ്രശ്നമാകുമോ എന്ന ഭീതിയിലാണ് അധികൃതർ.
ബഫർസോൺ വിഷയത്തിൽ പ്രത്യക്ഷ സമരത്തിനിറങ്ങിയ ക്രൈസ്തവസഭയെ പിന്തുണച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും രംഗത്തെത്തി." ബഫർസോണിന്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിച്ചാൽ വലിയ വില കൊടുക്കേണ്ടിവരുമെന്ന് സുകുമാരൻനായർ മുന്നറിയിപ്പു നൽകി.
ജീവനുള്ള കാലത്തോളം ബഫർസോൺ അനുവദിക്കില്ലെന്ന നിലപാടിലാണ് വിവിധ ക്രൈസ്തവസഭകൾ. ഇതോടെ സർക്കാർ പ്രതിരോധത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഏറെക്കാലത്തിന് ശേഷം വാർത്താസമ്മേളനം വിളിച്ച് വിശദീകരണവുമായി രംഗത്തു വന്നത് ഇതിന്റെ തുടർച്ചയായിട്ടായിരുന്നു. ഉപഗ്രഹസസർവ്വേയെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങാതിരിക്കെ ബഫർസോൺ ഭൂപടത്തിലും ഉപഗ്രഹസർവേ വിവരങ്ങൾ ആവർത്തിച്ചത് ജനകീയ പ്രതിഷേധം ആളിക്കത്തിക്കുന്നതിനുള്ള വഴിമരുന്നിടീലായി. ലോക് സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സർക്കാർ പ്രതിരോധത്തിലാണ്. എത്രകണ്ട് ഫലപ്രദമാകുമെന്നറിയില്ലെങ്കിലും ബഫർസോൺ മേഖലകളിൽ ജനകീയ കൺവെൻഷനുകളും വിശദീകരണ യോഗങ്ങളുമായി തദ്ദേശ വാസികളുടെ ആശങ്ക പരിഹരിക്കാനുളള നീക്കത്തിലാണ് സി.പി.എം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |