കോഴിക്കോട്: കോമൺവെൽത്ത് ഹാൻഡ്ലൂം തൊഴിലാളികളുടെ അനിശ്ചിതകാല സമരം പത്ത് ദിവസം പിന്നിടുമ്പോഴും ഇടപെടാതെ അധികാരികൾ. വ്യവസായ വകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടാകുന്നില്ലെന്ന് തൊഴിലാളികൾ ആരോപിച്ചു.
നിയമം വഴി ലഭിച്ച ആനുകൂല്യങ്ങൾ മാത്രമാണ് തങ്ങൾ അവകാശപ്പെടുന്നതെന്നും അത് നടപ്പാക്കാൻ സർക്കാർ എന്തിനാണ് മടിക്കുന്നതെന്നുമാണ് തൊഴിലാളികളുടെ ചോദ്യം. ആദ്യഘട്ട സമരത്തിന്റെ ഫലമായാണ് 2018ൽ ബില്ല് നിയമമായി വന്നത്. ഇപ്പോൾ നാല് വർഷം പിന്നിടുമ്പോൾ ആ നിയമം നടപ്പാക്കാനാണ് വീണ്ടും സമരം ചെയ്യുന്നത്. ഇന്ന് പത്ത് ദിവസം പിന്നിടുന്നു.
2009 ഫെബ്രുവരി ഒന്നിനാണ് നഷ്ടക്കണക്കുകൾ നിരത്തി ഫാക്ടറി പൂട്ടുന്നത്. തുടർന്ന് നിരവധി സമരങ്ങളും ചർച്ചകളും നടന്നു. കമ്പനി അടച്ചു പൂട്ടിയത് നിയമ വിരുദ്ധമാണെന്നും, പൂട്ടിയ അന്നു മുതലുള്ള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് നൽകണമെന്നും, പെട്ടെന്ന് തൊഴിൽ സ്ഥാപനം തുറന്നു പ്രവർത്തിക്കണമെന്നും ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ 2017 ൽ വിധി പുറപ്പെടിച്ചിരുന്നു. എന്നാൽ ഇതിനെതിരെ മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് ബില്ല് രാഷ്ട്രപതിക്ക് മുന്നിൽ എത്തുകയായിരുന്നു.
എന്നാൽ കോംട്രസ്റ്റ് ഏറ്റെടുക്കൽ ബില്ലിൽ രാഷ്ട്രപതി അംഗീകാരം നൽകിയിട്ടും ഭൂമി ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. സർക്കാർ ഭൂമി ഏറ്റെടുക്കലിന് പിന്നിൽ ഭൂമാഫിയയുടെ ഇടപെടൽ ഉണ്ടെന്നാണ് സമര സമിതിയുടെ ആരോപണം. സർക്കാർ ഇവരെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സമരസമിതി പറയുന്നു. തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും നിഷേധിക്കുകയാണ്. മറ്റ് ജീവിതോപാധികൾ ഇല്ലാത്ത തൊഴിലാളികൾ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്.
107 തൊഴിലാളികളിൽ 5 പേർ മരണപ്പെടുകയും 30 ശതമാനത്തോളം പേർ പെൻഷൻ പ്രായം കഴിയുകയും ചെയ്തു. കെ.എസ്.ഐ.ഡി.സി മുഖേന ലഭിച്ചുകൊണ്ടിരിക്കുന്ന 5000 രൂപ മരണപ്പെട്ടവർക്കും പെൻഷൻ പ്രായം കഴിഞ്ഞവർക്കും നിഷേധിച്ചിരിക്കുകയാണ്. നിയമം മൂലം അവകാശപ്പെട്ട തൊഴിലോ, ആനുകൂല്യങ്ങളോ നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ സമരം ചെയ്യുകയല്ലാതെ നിവൃത്തിയില്ലെന്നാണ് ആക്ഷൻ കമ്മിറ്റി ജോയിന്റ് കൺവീനർ പി.ശിവപ്രകാശ് പറയുന്നത്.
നിയമമായി കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. പക്ഷേ നിയമം നടപ്പിലാക്കാൻ അധികാരികൾ ഇതുവരെ തയ്യാറായിട്ടില്ല. തിരുവനന്തപുരത്തും കോഴിക്കോടുമായി നിരവധി സമരങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയെയും വകുപ്പുമന്ത്രിമാരെയും പ്രതിപക്ഷനേതാവിനെയും നിരവധി തവണ കണ്ട് നിവേദനം നൽകി. ഒരു ചർച്ചയ്ക്കുപോലും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ലെന്നും സമരക്കാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |