ബേപ്പൂർ: ബേപ്പൂരിന്റെ മുഖഛായ മാറ്റുന്ന വാട്ടർ ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ സ്റ്റാളുകളും പവലിയനുകളും അവസാനഘട്ട ഒരുക്കത്തിലാണ്. സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തിൽ ഇടം നേടിയ ബേപ്പൂർ ഫെസ്റ്റ് രണ്ടാം സീസണിന് ഇന്ന് തിരിതെളിയും. ഡിസംബർ 28 വരെ നീളുന്ന വാട്ടർഫെസ്റ്റ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങളുടെ വേദിയാണ്. ബേപ്പൂരിൽ ചാലിയാറിന്റെ തീരത്തും മറീന ബീച്ചിലും ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്.
സിറ്റ് ഓൺ ടോപ്പ് കയാക്കിംഗ്, വൈറ്റ് വാട്ടർ കയാക്കിംഗ് തുടങ്ങിയ സാഹസിക ഇനങ്ങൾക്ക് പുറമെ തദ്ദേശവാസികൾക്കായി നാടൻ തോണികളുടെ തുഴച്ചിൽ മത്സരങ്ങൾ, വലവീശൽ, ചൂണ്ടയിടൽ എന്നിവയും സംഘടിപ്പിക്കും. സെയിലിംഗ് റെഗാട്ടയിൽ വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കുന്നുണ്ട്. വിവിധ അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കോഴിക്കോടിന്റെ തനത് രുചി വിഭവങ്ങൾ അണിനിരക്കുന്ന മെഗാ ഫുഡ് ഫെസ്റ്റിവലും മേളയുടെ മുഖ്യാകർഷണമാവും.ടൂറിസം കാർണിവൽ, ഫുഡ് ആൻഡ് ഫ്‌ളീ മാർക്കറ്റ് എന്നിവ മുഴുവൻ ദിവസങ്ങളിലും രാവിലെ 10 മുതൽ രാത്രി 10 വരെ ഉണ്ടാവും.
മാറ്റുകൂട്ടാൻ കാർണിവലും
ബേപ്പൂർ: വാട്ടർ ഫെസ്റ്റിന്റെ ഉത്സവനാളുകൾക്ക് മാറ്റ് കൂട്ടാൻ ചാലിയം തീരത്ത് കാർണിവലും. ചാലിയം പുലിമുട്ട് തീരത്ത് ഇന്ന് മുതൽ ജനുവരി 1 വരെയാണ് കാർണിവൽ നടക്കുക. കുട്ടികൾക്കും അമ്മമാർക്കും വിനോദത്തിന് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് കാർണിവൽ സംഘടിപ്പിക്കുന്നത്. വിവിധതരം ഗെയിമുകൾക്ക് പുറമെ സംഗീത പ്രകടനങ്ങൾ, സെൽഫി ബൂത്ത്, കുട്ടികൾക്ക് കളിക്കാൻ പാർക്ക്, ഷോപ്പിംഗ് സംവിധാനം, ഭക്ഷണം, 1980 കാലഘട്ടത്തെ ഓർമിപ്പിക്കുന്ന സംഭവങ്ങൾ, പഴയകാല സിനിമാപ്രദർശനം എന്നിവ കാർണിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 60 രൂപയാണ് ടിക്കറ്റ് നിരക്ക്. 10 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെയാണ് കാർണിവൽ സമയം. വെഡ്‌കോം ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തിലാണ് കാർണിവൽ നടക്കുന്നത്.
കലാസന്ധ്യയുടെ വേദി
ബേപ്പൂർ : ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവെലിന്റെ രണ്ടാം സീസൺ സാഹസിക വിനോദങ്ങൾക്ക് പുറമെ കലാ സന്ധ്യയുടെ കൂടി വേദിയാകും. ഫെസ്റ്റിന്റെ ഉദ്ഘാടന ദിവസം മുതൽ സമാപന ദിവസം വരെ വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ പരിപാടികളാണ് ബേപ്പൂരിലെയും ചാലിയത്തെയും അരങ്ങുകളിലെത്തുക. പ്രശസ്ത പിന്നണി ഗായകരും മ്യൂസിക്ക് ബാൻഡും ട്രൂപ്പുകളും സാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമാകും.
ഇന്ന് വൈകീട്ട് 7.30 മുതൽ ഗായിക സിത്താര കൃഷ്ണകുമാറും സംഘവും നയിക്കുന്ന മലബാറിക്കസ് മ്യൂസിക്ക് ബാൻഡ് ഉദ്ഘാടന വേദിയായ ബേപ്പൂർ ബീച്ചിൽ അരങ്ങേറും. 25 ന് വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്ക് ഷോ വൈകീട്ട് ഏഴു മുതൽ ബേപ്പൂർ ബീച്ചിലും പാഗ്ലി ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്ക് ഷോ വൈകീട്ട് ഏഴു മുതൽ ചാലിയത്തും നടക്കും.
26 ന് നവ്യ നായർ, കെ.കെ നിഷാദ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന സംഗീത നൃത്തച്ചുവടുകൾ വൈകീട്ട് ഏഴു മുതൽ ബേപ്പൂർ ബീച്ചിലും താമരശ്ശേരി ബാൻഡ് അവതരിപ്പിക്കുന്ന കലാപരിപാടികൾ വൈകീട്ട് ഏഴു മുതൽ ചാലിയത്തും നടക്കും. 27 ന് ശിവമണിയും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷൻ മ്യൂസിക്ക് ഷോ വൈകീട്ട് ഏഴു മുതൽ ബേപ്പൂരിലും, കാവാലം ശ്രീകുമാർ, പ്രകാശ് ഉള്ള്യേരി, സൗരവ് കൃഷ്ണ, ഗുൽ സക്‌സേന എന്നിവരുടെ കലാപ്രകടനങ്ങൾ വൈകീട്ട് ഏഴു മുതൽ ചാലിയത്തെ സ്റ്റേജിലും അരങ്ങേറും. ബേപ്പൂർ ഫെസ്റ്റിന്റെ സമാപന ദിവസം വൈകീട്ട് ഏഴു മുതൽ തൈക്കുടം ബാൻഡും സംഗീത പരിപാടികളുമായി കാണികൾക്ക് മുന്നിലെത്തും.
പ്രാദേശിക കലാകാരന്മാർക്ക്
അവഗണനയെന്ന്
കോഴിക്കോട് : ബേപ്പൂരിൽ നടക്കുന്ന അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൽ ബേപ്പൂരിലെ പ്രദേശിക കലാകാരൻമാരെ അവഗണിക്കുന്നതായി ആക്ഷേപം. ഗാനമേളയുൾപ്പെടെയുള്ള കലാപരിപാടികളിലേക്ക് ബേപ്പൂരിലെ കലാകാരൻമാർക്ക് പരിഗണന നൽകുന്നില്ലെന്ന് ബേപ്പൂർ ആർട്ടിസ്റ്റ് അസോസിയേഷൻ കോർഡിനേറ്റർ സജേഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ബേപ്പൂരിൽ നടക്കുന്ന സാഹസിക ജല കായിക മത്സരങ്ങളോടനുബന്ധിച്ച് എല്ലാ ദിവസവും കലാപരിപാടികൾ ഉൾപ്പെടെ നടത്തപ്പെടുന്നുണ്ട്. വൻ തുക നൽകി പുറത്തുനിന്നും പ്രമുഖ കലാകാരൻമാരെ എത്തിച്ചാണ് കലാപരിപാടികൾ ഒരുക്കിയിരിക്കുന്നത്. എന്നാൽ വർഷങ്ങളായി കലാമേഖലയിൽ കഴിവ് തെളിയിച്ച നിരവധി പേർ ബേപ്പൂരിലുണ്ടെന്നും മുൻ വർഷത്തിലും നിലവിലും അവർക്കൊരു പരിപാടി അവതരിപ്പിക്കാൻ ബന്ധപ്പെട്ടവർ അവസരം നൽകാത്തത് പ്രതിഷേധാർഹമാണെന്നും സജേഷ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |