കോട്ടയം: മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും നൽകാൻ വിദ്യാർത്ഥിനിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ എം.ജി സർവകലാശാല അസിസ്റ്റന്റും ഇടതു സംഘടനാ നേതാവുമായ സി.ജെ എൽസിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
15,000 രൂപ കൈക്കൂലി വാങ്ങിയതിന് ജനുവരി 28ന് വിജിലൻസിന്റെ പിടിയിലായതിനെത്തുടർന്ന് സർവകലാശാല സമിതി നടത്തിയ അന്വേഷണത്തിൽ മറ്റു ചില മാർക്ക് ലിസ്റ്റുകളിൽ തിരുത്തലുകൾ വരുത്തിയതുൾപ്പെടെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.
തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം സമിതി റിപ്പോർട്ട് ഉൾപ്പെടെ പരിഗണിച്ചാണ് നടപടി എടുത്തത്. വിജിലൻസ് പിടിയിലായതിനെ തുടർന്ന് ഇവർ സസ്പെൻഷനിലായിരുന്നു.
ഇവരുടെ അക്കൗണ്ട് പരിശോധിച്ചതിൽ പലരിൽ നിന്നായി ഗൂഗിൾ പേ മുഖേന കൈക്കൂലി വാങ്ങിയിരുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു. രണ്ട് വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ എം.ബി.എ മേഴ്സി ചാൻസ് പരീക്ഷയിൽ മാർക്ക് തിരുത്തിയതായി സർവകലാശാല സമിതിയുടെ അന്വേഷണത്തിലും ബോദ്ധ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |