തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നഗരത്തിൽ ശക്തമായ സുരക്ഷ. സിറ്റി പൊലീസ് കമ്മിഷണറുടെ പൂർണമേൽനോട്ടത്തിൽ ഡി.സി.പിമാരായ വി.അജിത്, ലാൽജി എന്നിവർ നേതൃത്വം നൽകും. സബ് ഡിവിഷനുകളിൽ അസി.കമ്മിഷണർമാരുടെ നേതൃത്വത്തിൽ ഇന്ന് മുതൽ ജനുവരി 1വരെയാണ് സുരക്ഷ. ആഘോഷങ്ങൾ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായും പാലിക്കണം. ഗതാഗത നിയന്ത്റണത്തിന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. വാഹന പരിശോധന കർശനമാക്കും. യാത്രാവാഹനങ്ങളിൽ ബന്ധപ്പെട്ട രേഖകൾ കൃത്യമായി സൂക്ഷിക്കണം. അനുവദനീയമായ എണ്ണത്തിൽ കൂടുതൽ യാത്രക്കാർ പാടില്ല.
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും. ഗതാഗതത്തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ വഴി തിരിച്ചുവിടും.
ഇരുചക്ര - നാലുചക്ര വാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് തടസമില്ലാത്ത വിധം പാർക്ക് ചെയ്യണം. പാർക്കിംഗ് നിയന്ത്റണം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. മെയിൻ റോഡിൽ പാർക്ക് ചെയ്യുന്ന ചരക്ക് വാഹനങ്ങളിൽ ഡ്രൈവറോ,
ക്ലീനറോ ഉണ്ടായിരിക്കണം. പൂട്ടിയിട്ട് പോകുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ ഫോൺനമ്പർ പ്രദർശിപ്പിച്ചിരിക്കണം. ഗതാഗത തടസം സൃഷ്ടിക്കുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. അവധിദിനങ്ങളിൽ വീടുകൾ പൂട്ടി ബന്ധുവീടുകളിലോ വിനോദയാത്രകൾക്കോ പോകുന്നവർ വിവരം പൊലീസ് സ്റ്റേഷനിലോ കേരള പൊലീസ് മൊബൈൽ ആപ്ലിക്കേഷനായ പൊൽആപ്പിലോ രജിസ്റ്റർ ചെയ്യണം. അത്തരം വീടുകളുടെ പരിസരങ്ങളിൽ പട്രോളിംഗ്
ശക്തമാക്കും. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള സി.സി ടിവി കാമറകൾ പൂർണമായും പ്രവർത്തന
സജ്ജമാക്കണം. ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും ലോക്കറുകൾക്ക് സുരക്ഷ ഉറപ്പ് വരുത്തണം.
സി.സി ടിവി കാമറകളും, അലാറം സിസ്റ്റവും പ്രവർത്തനക്ഷമമായിരിക്കണം. പുതുവത്സര ആഘോഷവുമായി
ബന്ധപ്പെട്ട് 31, ജനുവരി 1 തീയതികളിലേക്കായി പ്രത്യേക സുരക്ഷ പദ്ധതി നടപ്പിലാക്കുമെന്ന് കമ്മിഷണർ അറിയിച്ചു. ട്രാഫിക് സംബന്ധമായ പരാതികളും നിർദ്ദേശങ്ങളും 9497987002, 9497987001 എന്നീ ഫോൺ നമ്പരുകളിൽ പൊതുജനങ്ങൾക്ക് അറിയിക്കാമെന്ന് കമ്മിഷണർ ജി.സ്പർജൻ കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |