പത്തനംതിട്ട : പെൺകുട്ടികൾ പാറിപ്പറന്ന് നടക്കട്ടെ, അതിനുള്ള അവസരങ്ങൾ കലാലയങ്ങൾ സൃഷ്ടിക്കട്ടെ... ചരിത്രത്തിലാദ്യമായി കാതോലിക്കേറ്റ് കോളേജിൽ വനിതാ ചെയർപേഴ്സൺ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്.പി.സരിഗയുടെ വാക്കുകളാണിത്. കാതോലിക്കേറ്റ് തിരുത്തിയ പോലെ കൂടുതൽ ചരിത്രമെഴുതാൻ പെൺകുട്ടികൾക്ക് കഴിയട്ടെയെന്നാണ് സരിഗയുടെ അഭിപ്രായം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഡിഗ്രിയ്ക്ക് ശേഷമാണ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ പി.ജി എം.എസ്.സി ബോട്ടണി ചെയ്യാൻ സരിഗ എത്തുന്നത്. കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളിലും ആദ്യമായാണ് ഒരു വനിത ചെയർപേഴ്സൺ ആകുന്നത്. പഠിക്കാനും പ്രോജക്ടിനുമൊക്കെ ഒരുപാട് സമയം വേണ്ടി വരുമെങ്കിലും കോളേജിൽ വിവിധ മാറ്രങ്ങൾ വരുത്താൻ തന്നെ വിശ്വസിച്ചേൽപ്പിച്ച എല്ലാവർക്കുമൊപ്പം താനുമുണ്ടാകുമെന്നും പറയുന്നു ഈ മിടുക്കി. തിരുവനന്തപുരം വാവരമ്പലം സ്വദേശിയായ സദാശിവൻ - പുഷ്പലത ദമ്പതികളുടെ മകളാണ്. സഹോദരൻ : തേജസ്. എസ്.എഫ്.ഐ സ്ഥാനാർത്ഥിയായാണ് സരിഗ ജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |