മല്ലപ്പള്ളി : ചിരിപ്പിച്ചും ചിന്തിപ്പിച്ചും കാർട്ടൂൺ - കാരിക്കേച്ചർ വരയിൽ സജീവസാന്നിദ്ധ്യമായി മാറുകയാണ് മല്ലപ്പള്ളി സ്വദേശി ബിജോയി. വിവിധ വാരികകളിലും സായാഹ്ന പത്രങ്ങളിലും ആനുകാലിക സംഭവങ്ങളെയും രാഷ്ട്രീയനേതാക്കളെയും അഭിനേതാക്കളെയും രസച്ചരടിൽ കൂട്ടിക്കെട്ടി ബിജോയി അവതരിപ്പിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. എടുത്തുപറയത്തക്ക ഗുരുക്കൻമാരോ, ചിത്രരചനാ പാരമ്പര്യമോ ഇല്ലാതെ 2004ൽ കാർട്ടൂൺ രചനയിലേക്ക് കടന്നുവന്ന ഇൗ യുവാവ് ഇതിനോടകം ചിരിവരയിൽ മല്ലപ്പള്ളിയുടെ നാമമായി മാറി.
ഇവുവരെ 4000ൽ അധികം കാർട്ടൂണുകൾ വരച്ചുകഴിഞ്ഞു. പ്രധാനമന്ത്രി അടക്കമുള്ള വി.എെ.പികളുടെ കാരിക്കേച്ചറും ഇതിലുൾപ്പെടുന്നു. കറുപ്പിലും വെളുപ്പിലും ചിന്തയും ചിരിയും പകരുന്ന ബിജോയിയുടെ കാർട്ടൂണുകൾ ശങ്കർ സ്മാരകം അടക്കമുളള മ്യൂസിയങ്ങളിലുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബിജോയിയുടെ കാർട്ടൂൺ പ്രദർശനവും നടത്തിയിട്ടുണ്ട്. കേരള കാർട്ടൂൺ അക്കാദമി, ലളിതകല അക്കാദമി എന്നിവയിൽ അംഗത്വമുള്ള ബിജോയി സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒഫ് ഭാരതത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയാണ്. ചിങ്ങവനം ഗ്യാലക്സി സ്റ്റിക്കേഴ്സിൽ സ്റ്റിക്കർ വർക്കുകൾ ചെയ്യുന്ന ബിജോയിയുടെ കാർട്ടൂണുകൾ കാണുന്നതിനായി വെബ്സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. ചെങ്ങരൂർ കാഞ്ഞിരത്തിങ്കൽ മേലേക്കൂറ്റ് ബേബിയുടെയും ആലീസിന്റെയും മകനാണ് ബിജോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |