ന്യൂഡൽഹി:എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ മാദ്ധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന് ജാമ്യം ലഭിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി എം.എൽ.എ) വകുപ്പുകൾ ചേർത്ത് രജിസ്റ്റർ ചെയ്ത കേസിലാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് കാപ്പന് ജാമ്യം അനുവദിച്ചത്.
ഒക്ടോബർ 31 ന് ലഖ്‌നൗ ജില്ല സെഷൻസ് കോടതി കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട രേഖകളുടെ വെരിഫിക്കേഷൻ പൂർത്തിയായാൽ സിദ്ധിഖ് കാപ്പൻ ജയിൽ മോചിതനാകും.സിദ്ധിഖ് കാപ്പന്റെ അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാൻ കാപ്പന് കഴിഞ്ഞില്ലെന്നാണ് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ വ്യക്തമാക്കുന്നത്. പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള കാപ്പൻ ഉത്തർപ്രദേശിലെ ഹത്രാസിൽ കലാപം സൃഷ്ടിക്കാനായാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇ.ഡി കോടതിയിൽ വാദിച്ചത്.
ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ധിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചുമത്തി യു.പി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ സിദ്ധിഖ് കാപ്പന് സെപ്തംബറിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഈ കേസിൽ കാപ്പന് വേണ്ടി ജാമ്യം നിന്നവരുടെ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായിട്ടില്ല. കഴിഞ്ഞ 26 മാസമായി സിദ്ധിഖ് കാപ്പൻ ജയിലിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |