മൃതദേഹം രാവിലെ ഒമ്പതിന് നെടുമ്പാശേരിയിൽ എത്തിക്കും
ആലപ്പുഴ: നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ ശേഷം നല്ല താമസസൗകര്യവും ഭക്ഷണവും ലഭിക്കാതെ അസുഖ ബാധിതയായി ഛർദ്ദിയെ തുടർന്ന് മരിച്ച അമ്പലപ്പുഴ സ്വദേശി പത്തു വയസുകാരി നിദ ഫാത്തിമയുടെ മൃതദേഹം നാഗ്പൂരിൽ നിന്ന് ഇന്ന് രാവിലെ വിമാന മാർഗം നാട്ടിലെത്തിക്കും. ബംഗളൂരു വഴി രാവിലെ ഒമ്പതോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച ശേഷം അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും.
നിദ ഫാത്തിമയുടെ വീട് കായിക മന്ത്രി വി. അബ്ദുറഹിമാൻ സന്ദർശിച്ചു. മകളുടെ മരണ വാർത്തയറിഞ്ഞ് ശാരീരിക അവശതകളാൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന മാതാവ് അൻസിലയെയും മന്ത്രി സന്ദർശിച്ചു. ഇന്നലെ വൈകിട്ടാണ് പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയായത്. കടുത്ത ഛർദ്ദിയെ തുടർന്ന് നിദയെ ആശുപത്രിയിലെത്തിക്കുകയും കുത്തിവയ്‌പ്പിനു ശേഷം മരിക്കുകയുമായിരുന്നു. നിദയുൾപ്പെടെയുള്ള താരങ്ങൾ കോടതി ഉത്തരവിലൂടെയാണ് മത്സരത്തിനെത്തിയത്. ഇവർക്ക് താമസം, ഭക്ഷണം എന്നിവ ദേശീയ ഫെഡറേഷൻ അനുവദിച്ചിരുന്നില്ല.
അസോസിയേഷനുകളുടെ കിടമത്സരം അവസാനിപ്പിക്കണം: മന്ത്രി അബ്‌ദുറഹിമാൻ
ദേശീയ മത്സരങ്ങൾക്കിടെ കായിക സംഘടനകൾ തമ്മിൽ അധികാരത്തിനായുള്ള കിടമത്സരങ്ങൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ആരോഗ്യകരമല്ലാത്ത മത്സരം അവസാനിപ്പിക്കണം. ദേശീയ മത്സരങ്ങളിൽ ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താൻ പല സംസ്ഥാനങ്ങൾക്കും കഴിയാറില്ല. കേരളത്തിൽ വലിയ ശ്രദ്ധയോടെയാണ് ഇത്തരം മത്സരങ്ങൾ നടത്തുന്നത്. കുട്ടിയുടെ മരണകാരണത്തിൽ വ്യക്തത വരുത്താനായി മഹാരാഷ്ട്ര മുഖ്യമന്ത്രി, കായിക മന്ത്രി, കളക്ടർ തുടങ്ങിയവർക്ക് കത്തയച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും ബന്ധപ്പെടും. കേന്ദ്രമന്ത്രിയെയും ഉത്കണ്ഠ അറിയിച്ചിട്ടുണ്ട്. ദേശീയ മത്സരങ്ങളെല്ലാം കൃത്യമായ ആസൂത്രണത്തോടെ സംഘടിപ്പിക്കാൻ കേന്ദ്രം നടപടിയെടുക്കണം. സംഘടനകളെ നിയന്ത്രിക്കേണ്ടത് കേന്ദ്രമാണ്. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |