അടൂർ : റിട്ട.ചിത്രകലാ അദ്ധ്യാപകൻ ആനന്ദപ്പള്ളി എ.ആർ ആർട്സ് ഉടമ ശ്രീകൃഷ്ണവിലാസത്തിൽ എ.രാമചന്ദ്രൻ മാഷി (75) ന് ക്രിസ്മസ് എന്നാൽ സ്റ്റാമ്പുകളിൽ നിറയുന്ന അപൂർവതയാണ്. ഇരുനൂറോളം രാജ്യങ്ങളിലെ ക്രിസ്മസ് സ്റ്റാമ്പുകൾ മാഷിന്റെ ശേഖരത്തിലുണ്ട്. സ്റ്റാമ്പുകൾക്ക് പുറമെ നാണയ, പുരാവസ്തു ശേഖരങ്ങളും ഏറെയാണ്.
10-ാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്റ്റാമ്പ് ശേഖരണത്തിൽ കമ്പം തുടങ്ങിയത്. രാജാക്കന്മാരുടെ ഏറ്റവും വലിയ വിനോദമാണ് സ്റ്റാമ്പ് ശേഖരണമെന്ന അദ്ധ്യാപകന്റെ വാക്കുകൾ പിൻതുടരുകയായിരുന്നു. സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ വേൾഡ് ഗുസ്തിമത്സരത്തിന്റെ സ്മരണയ്ക്കായി ഇറക്കിയ സ്റ്റമ്പ് പതിച്ച കവർ വഴിയിൽ നിന്ന് ലഭിച്ചത് വഴിത്തിരിവായി.
34 -ാം വയസിൽചിത്രകലാദ്ധ്യാപകനായി ജോലികിട്ടിയതോടെ സ്റ്റാമ്പ് ശേഖരണം വിപുലമാക്കുകയായിരുന്നു. ക്രിസ്മസ് - ഈസ്റ്റർ സ്റ്റാമ്പുകൾ തപ്പിപ്പിടിച്ച് കൈപ്പിടിയിലാക്കി. ഇതിന് പുറമേ മറ്റ് സ്റ്റാമ്പുകളുടെയും പുരാവസ്തുക്കളുടെയും ശേഖരവും ഇദ്ദേഹത്തിനുണ്ട്.
കലയിലെ കയ്യൊപ്പ്
എ.ആർ.ആർട്സ് എന്ന പേരിലുള്ള രാമചന്ദ്രൻ മാഷിന്റെ സ്ഥാപനം പ്രശസ്തമാണ്. കർട്ടൻ, രംഗപടങ്ങൾ, മേയ്ക്കപ്പ് തുടങ്ങി കലയുടെ വിവിധ മേഖലകളിൽ അദ്ദേഹം സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു. സ്കൂൾ, കോളേജ് കലോത്സവവേദികളിലെ സ്ഥിരം മേയ്ക്കപ്പ് മാനാണ് മാഷ്. കൂടാതെ ബാലേ, നാടക ട്രൂപ്പുകൾക്കും ചമയം ഒരുക്കാറുണ്ട്. ആനന്ദപ്പള്ളി സന്തോഷ് വായനശാലയിൽ കഴിഞ്ഞ ദിവസം നടന്ന ക്രിസ്മസ് ആഘോഷത്തിൽ രാമചന്ദ്രൻ മാഷിന്റെ ക്രിസ്മസ് സ്റ്റാമ്പുകളുടെ പ്രദർശനവും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |