ന്യൂഡൽഹി: മഥുരയിലെ കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ പള്ളിയിൽ സർവെ നടത്താൻ മഥുര സീനിയർ ഡിവിഷൻ കോടതി ഉത്തരവിട്ടു. ഹിന്ദു സേനയുടെ ഹർജിയിലാണ് ഉത്തരവ്. ജനുവരി രണ്ടിന് ശേഷം ആർക്കിയോളജി സർവെ വിഭാഗത്തിന്റെ റിപ്പോർട്ട് ജനുവരി 20ന് കോടതിയിൽ ഹാജരാക്കണം. വാരാണസിയിലെ ഗ്യാൻവാപി മസ്‌ജിദിൽ നടത്തിയതിന് സമാനമായ സർവെയാണ് ഷാഹി പള്ളിയിലും നടത്തുക.
17-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ഔറംഗസേബ് നിർമ്മിച്ച ഷാഹി പള്ളി നിൽക്കുന്ന സ്ഥലം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്നാണ് ഹിന്ദുസേന ദേശീയ അദ്ധ്യക്ഷൻ വിഷ്ണു ഗുപ്തയും വൈസ് പ്രസിഡന്റ് സുർജിത് സിംഗ് യാദവും നൽകിയ ഹർജിയിലെ പ്രധാന വാദം. ഇവിടെ 13.37 ഏക്കർ ഭൂമിയിൽ നിലനിന്ന ക്ഷേത്രം തകർത്താണ് ഔറംഗസേബ് പള്ളി നിർമ്മിച്ചതെന്നും ഡൽഹി നിവാസികളായ ഹർജിക്കാർ പറയുന്നു.
1968ൽ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സംഘും ഷാഹി മസ്ജിദ് ഈദ്ഗാഹും തമ്മിലുണ്ടാക്കിയ കരാറിനെയും അവർ ചോദ്യം ചെയ്യുന്നു.
ഷാഹി പള്ളി 1991-ലെ ആരാധനാലയങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി മഥുര സിവിൽ കോടതി നേരത്തെ സർവെ ആവശ്യം തള്ളിയിരുന്നു. 1947 ഓഗസ്റ്റ് 15-ന് നിലവിലുണ്ടായിരുന്ന ഏതെങ്കിലും ആരാധനാലയത്തിന് മാറ്റം വരുത്തുന്നത് തടയുന്നതും നിലവിലെ ആരാധനാ സമ്പദ്രായം തുടരാൻ അനുവദിക്കുന്നതുമാണ് നിയമം.
ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികത്തോടനുബന്ധിച്ച് ഷാഹി മസ്ജിദ് ഈദ്ഗാഹിനുള്ളിൽ ഹനുമാൻ ചാലിസ ചൊല്ലാൻ അഖില ഭാരത ഹിന്ദു മഹാസഭ ഈ മാസം ആദ്യം ആഹ്വാനം നൽകിയിരുന്നു. തുടർന്ന് സംഘടനയുടെ നേതാക്കൾ അടക്കം എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |