പരപ്പനങ്ങാടി : 20 ലക്ഷം രൂപ വകയിരുത്തി നിർമ്മാണം ആരംഭിച്ച മുങ്ങാത്തംതറയിൽ കുടിവെള്ള പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ. പൂർത്തീകരണത്തോടടുത്ത് നിൽക്കെ പൈപ്പ് ലൈൻ ജോലികൾ നിലച്ചതാണ് , ഇരുമ്പിന്റെ അംശം കൂടുതലായതിനാൽ കുടിവെള്ളം മുട്ടിയ നാട്ടുകാർക്ക് വിനയായത്.
2017ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. വലിയ കിണർ നേരത്തെ പ്രദേശത്തുണ്ടായിരുന്നതിനാൽ വാട്ടർ ടാങ്ക് നിർമ്മിക്കുകയും ഫിൽട്ടർ വയ്ക്കുുകയും ചെയ്തു. പൈപ്പ്‌ലൈൻ ജോലികൾ പൂർത്തീകരിക്കുന്നതിന് 10 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. വൈദ്യുതി കണക്‌ഷനും ലഭ്യമാക്കി. 6,000 ലിറ്റർ വെള്ളം ശേഖരിക്കാനുള്ള ശേഷിയിലാണ് വാട്ടർ ടാങ്ക് നിർമ്മിച്ചിട്ടുള്ളത് . ഇതുപ്രകാരം ഏകദേശം 200 മീറ്റർ ദൂരം (അയ്യപ്പൻ തിറ തുടക്കം വരെ ) മാത്രമേ പൈപ്പ് ലൈൻ ഉപയോഗിക്കാനാകുമായിരുന്നുള്ളൂ. അത്രയും ദൂരം പൈപ്പ്‌ലൈൻ ജോലികൾ പൂർത്തീകരിച്ചിരുന്നെങ്കിലും പുതിയ ഭരണസമിതി അയ്യപ്പൻതിറ പ്രദേശത്തിന് മൊത്തമായി പദ്ധതി മാറ്റി. ഇതിനായുള്ള പൈപ്പ്‌ലൈൻ ജോലികൾ തീരാറായതിനിടെയാണ് കരാറുകാരൻ പദ്ധതി പാതിവഴിയിലിട്ട് പോയത്. 400 മീറ്ററിനടുത്ത് പൈപ്പ് ലൈൻ പ്രവൃത്തികൾ പൂർത്തിയായിരുന്നു. 6,000 ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് ഉപയോഗിച്ച് 500 ഓളം മീറ്റർ പൈപ്പ് ലൈനിൽ വെള്ളമെത്തിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് കരാറുകാരൻ പദ്ധതി ഉപേക്ഷിച്ചതെന്ന് കരുതുന്നതായി മുൻ ഡിവിഷൻ കൗൺസിലർ റസിയ സലാം പറയുന്നു.
പദ്ധതിക്കായി എത്തിയ കുറേയധികം പൈപ്പുകൾ അവിടവിടെ കാടു പിടിച്ചു കിടക്കുകയാണിപ്പോൾ. പദ്ധതി പൂർത്തിയാക്കി എത്രയും വേഗം പ്രദേശത്തെ വീടുകളിൽ കുടിവെള്ളം എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പെട്ടത് നാട്ടുകാർ
പ്രദേശത്തെ വെള്ളത്തിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്. നൂറോളം വീടുകളുള്ള പ്രദേശത്തു ഒട്ടുമിക്ക വീടുകളിലും വെള്ളം മഞ്ഞ നിറത്തിലാണുള്ളത്. വിരലിൽ എണ്ണാവുന്ന ചുരുക്കം ചില വീടുകളിലേ ശുദ്ധജലമുള്ളൂ. ഇവിടങ്ങളിൽ നിന്നാണ് മറ്റു വീട്ടുകാർ കുടിവെള്ള ആവശ്യത്തിന് വെള്ളമെടുക്കുന്നത് . മറ്റു ചിലർ വാഹനത്തിൽ വെള്ളമെത്തിക്കുന്നു. കഴിഞ്ഞ റംസാൻ കാലത്തു കുപ്പിവെള്ളം കൊണ്ടുവന്നാണ് നോമ്പ് തുറ നടത്തിയിരുന്നത്. ഇത് കേരളകൗമുദി വാർത്ത നൽകിയിരുന്നു. അതിനു ശേഷമാണ് വൈദ്യുതി കണക്‌ഷൻ ലഭ്യമാക്കിയതും പൈപ്പ്‌ലൈൻ ജോലികൾ ആരംഭിച്ചതും .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |