കൊച്ചി: സിറോമലബാർ സഭാ സിനഡ് ഒരുവർഷം മുമ്പ് തീരുമാനിച്ച പരിഷ്‌കരിച്ച കുർബാന ക്രമത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും വിശ്വാസികളും തുടരുന്ന പ്രതിഷേധമാണ് ക്രിസ്‌മസ് തലേന്ന് സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചത്. ഫ്രാൻസിസ് മാർപ്പാപ്പ നൽകിയ അന്ത്യശാസനവും ലംഘിച്ചാണ് പ്രതിഷേധം.
2021 ഒക്ടോബർ 31ന് സമാപിച്ച സിനഡ് യോഗമാണ് കുർബാന പരിഷ്‌കരണം തീരുമാനിച്ചത്. നവംബർ 28നകം നടപ്പാക്കാനായിരുന്നു തീരുമാനം. പ്രതിഷേധം മൂലം എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പായില്ല. ജപമാലദിനമായ 2022 ഒക്ടോബർ 31 നകം നടപ്പാക്കണമെന്ന് മാർച്ച് 22ന് ഫ്രാൻസിസ് മാർപ്പാപ്പ അന്ത്യശാസനം നൽകി. വൈദികർ തയ്യാറായില്ല. അതിരൂപതയിലെ ഒരു പള്ളിയിൽ മാത്രമാണ് പരിഷ്കരിച്ച കുർബാന അർപ്പിക്കാൻ കഴിഞ്ഞത്.
തർക്കം പരിഹരിക്കാൻ വൈദികരുമായി ചർച്ച നടത്താൻ ആർച്ച് ബിഷപ്പുമാരായ മാത്യു മൂലക്കാട്ട്, മാത്യു പാംബ്ളാനി, ബിഷപ്പ് ജോസ് ചിറ്റൂപ്പറമ്പിൽ എന്നിവരെ സിനഡ് നിയോഗിച്ചു. അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് നിലപാട് കടുപ്പിച്ചതോടെ വൈദികരും വിശ്വാസികളും പ്രതിഷേധവും കടുപ്പിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ വികാരിക്ക് മുകളിൽ അഡ്മിനിസ്ട്രേറ്റർ പദവിയിൽ ഫാ. ആന്റണി പൂതവേലിയെ നിയമിച്ചു. ഈ മാസം 20ന് പൂതവേലി പരിഷ്‌കരിച്ച കുർബാന അർപ്പിക്കാൻ ശ്രമിച്ചത് ജനാഭിമുഖ കുർബാന അനുകൂലികൾ തടഞ്ഞു. തുടർന്ന് ജനാഭിമുഖ കുർബാനയുമായി രാപ്പകൽ ആരാധന ആരംഭിച്ചു. ക്രിസ്‌മസിന് ഏതുവിധേനയും പരിഷ്കരിച്ച കുർബാന നടപ്പാക്കാൻ ശ്രമിച്ചതാണ് തർക്കങ്ങൾ അതിരൂക്ഷമാക്കിയത്.
നടപടി ഉറപ്പ്
ബസിലിക്ക അടച്ചിടേണ്ടിവന്ന സാഹചര്യത്തിൽ പരിഷ്‌കരിച്ച കുർബാന അർപ്പിക്കാത്ത വൈദികർക്കെതിരെ സഭ അച്ചടക്കനടപടി സ്വീകരിക്കും. സിനഡ് തീരുമാനവും മാർപ്പാപ്പയുടെ ഉത്തരവും നടപ്പാക്കാത്തത് വൈദികരുടെ അനുസരണ വ്രതത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാകും നടപടിയെന്ന് സഭാവൃത്തങ്ങൾ പറഞ്ഞു.
മേലധികാരികളെ ഒഴിവാക്കും
അതിരൂപതയിലെ മറ്റു പള്ളികളിൽ ഇന്ന് ക്രിസ്‌മസ് കർമ്മങ്ങൾ മാത്രം നടത്തിയാൽ മതിയെന്നാണ് വൈദികരുടെ തീരുമാനം. കുർബാനയ്ക്കിടയിൽ സഭാതലവൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എന്നിവരുടെ പേരുകൾ പറയുന്നത് ഒഴിവാക്കാനും അതിരൂപതാ സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |