പാലക്കാട്: വടക്കൻ സിക്കിമിൽ സൈനിക ട്രക്ക് മറിഞ്ഞ് മരിച്ച മലയാളി സൈനികൻ വൈശാഖിന്റെ മൃതദേഹം ജന്മനാടായ മാത്തൂരിൽ എത്തിച്ചു. ഇന്ന് രാവിലെ മാത്തൂർ എ യു പി സ്കൂളിൽ പൊതു ദർശനത്തിന് വച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിൽപെട്ട നൂറുകണക്കിന് പേരാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. പതിനൊന്നുമണിയോടെ തിരുവില്വാമല ഐവർ മഠത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
ഇന്നലെ കോയമ്പത്തൂർ വിമാനത്താവളം വഴി എത്തിച്ച മൃതദേഹം വാളയാർ അതിർത്തിയിലൂടെ റോഡുമാർഗമാണ് വീട്ടിലെത്തിച്ചത്. വാളയാറിൽ മന്ത്രി എം ബി രാജേഷ്, വി കെ ശ്രീകണ്ഠൻ എം പി, ഷാഫി പറമ്പിൽ എം എൽ എ എന്നിവർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. രാത്രിമുഴുവൻ വീട്ടിൽ പൊതുദർശനത്തിന് സൂക്ഷിക്കുകയായിരുന്നു. നാടിന്റെ പ്രിയസൈനികനെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി പേരാണ് വീട്ടിൽ എത്തിച്ചേർന്നത്.
വടക്കൻ സിക്കിമിലെ സേമയിൽ ആർമി ട്രക്ക് മറിഞ്ഞ് വൈശാഖ് (28) ഉൾപ്പെടെ 16 സൈനികരാണ് മരണമടഞ്ഞത്. 221 കരസേന റെജിമെന്റിൽ നായിക്ക് ആണ് വൈശാഖ്. 2015 ലാണ് വൈശാഖ് സേനയുടെ ഭാഗമാകുന്നത്. കൂലിപ്പണിക്കാരനായ അച്ഛൻ സഹദേവനും അമ്മ വിജിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വൈശാഖ്. ജൂലായ് 24 ന് മകന്റെ പിറന്നാളിനാണ് അവസാനമായി നാട്ടിലെത്തിയത്. ഭാര്യ: ഗീതു. മകൻ: ഒന്നര വയസുളള തൻവിക്. സഹോദരി: ശ്രുതി.
പരിക്കേറ്റ നാല് സൈനികരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ചാത്തേനിൽ നിന്ന് താങ്കുവിലേക്ക് പോയ മൂന്ന് സൈനിക ട്രക്കുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. ഇരുപത് സൈനികരാണ് ഇതിൽ ഉണ്ടായിരുന്നത്.
കുത്തനെയുള്ള ഇറക്കത്തിൽ കൊടും വളവ് തിരിയുമ്പോൾ ട്രക്ക് റോഡിൽ നിന്ന് തെന്നി മലയിടുക്കിൽ 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ട്രക്ക് പൂർണമായി തകർന്നു. അപകടസ്ഥലത്ത് നിന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ ഗാങ്‌ടോക്കിലെ എസ്.ടി.എൻ.എം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |