തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ബി എഫ് 7നെ ഭയന്ന് കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതില്ലെന്നും മാസ്ക് ഉപയോഗം ഉൾപ്പെടെയുള്ള സ്വയം നിയന്ത്രണങ്ങളിലൂടെ രോഗപ്രതിരോധം ഉറപ്പാക്കിയാൽ മതിയെന്നുമുള്ള വിലയിരുത്തലിൽ ആരോഗ്യവകുപ്പ്. കൊവിഡ് വിദഗ്ദ്ധ സമിതിയാണ് നിർദ്ദേശം നൽകിയത്. അതേസമയം കൊവിഡ് സാഹചര്യം വിലയിരുത്തണമെന്ന കേന്ദ്ര നിർദ്ദേശമുള്ളതിനാൽ വൈകാതെ വിദഗ്ദ്ധ സമിതി യോഗം ചേരും. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ അവലോകന യോഗം ചേരാനാണ് ആലോചന.
പുതിയ വകഭേദത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾ പലതും അടിസ്ഥാന രഹിതമാണെന്നും ആശങ്കവേണ്ടെന്നും കേരളത്തിന്റെ സ്ഥിതി നിലവിൽ ഭദ്രമാണെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന തരത്തിൽ എന്തെങ്കിലും നിയന്ത്രണം വേണമോയെന്നത് കേന്ദ്ര നിർദ്ദേശം അനുസരിച്ച് മാത്രമായിരിക്കും. അല്ലെങ്കിൽ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടാകുന്ന സാഹചര്യമുണ്ടാകണം.
മാസ്ക് ധരിക്കലും സാമൂഹ്യഅകലം പാലിക്കലും ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വയം നിയന്ത്രണമായി ഏറ്റെടുത്താൽ കൊവിഡും പകർച്ചപ്പനിയും ഉൾപ്പെടെ തടയാനാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇനിയൊരു അടച്ചിടൽ സാദ്ധ്യമല്ലാത്തതിനാൽ കൊവിഡിനൊപ്പം ജീവിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ ഓരോരുത്തരും സ്വീകരിക്കണം.
അതേസമയം ഇനിയും വാക്‌സിൻ എടുക്കാത്തവർക്കായി പ്രത്യേക കാമ്പെയിൻ നടത്തും. പ്രായമായവരും കുട്ടികളും രോഗബാധിതരായാൽ ചികിത്സ ഉറപ്പാക്കാൻ ആശുപത്രികളിൽ സൗകര്യമൊരുക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.
എല്ലാം കൊവിഡല്ല
സംസ്ഥാനത്ത് നിലവിൽ പനിബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധന ഉണ്ടെങ്കിലും അതെല്ലാം കൊവിഡല്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കാലാവസ്ഥയുടെ ഭാഗമായുള്ള ഇൻഫ്ലുവൻസയാണിത്. അതേസമയം, കൊവിഡ് നിരന്തരം ഒരാളിൽ വന്നുപോകുന്നത് രോഗപ്രതിരോധ ശേഷിയെ സാരമായി ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |