കണ്ണൂർ : ബർണശേരി മുദ്രകലാക്ഷേത്രം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള മോഹിനിയാട്ടം ശിൽപശാല കണ്ണൂർ ചേംബർ ഹാളിൽ തുടങ്ങി. ഡോ.മേതിൽ ദേവിക, കലാമണ്ഡലം ലീലാമണി ടീച്ചർ, മുദ്രകലാക്ഷേത്രം ഡയറക്ടർ കലാവതി ടീച്ചർ എന്നിവർ ചേർന്ന് ശില്പശാല ഉദ്‌ഘാടനം ചെയ്‌തു. മേതിൽ ദേവിക കയുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശിൽപശാലയിൽ അമ്പതിൽപരം പേർ പങ്കെടുക്കുന്നുണ്ട്. സമാപനത്തോടനുബന്ധിച്ച് ഇന്ന് വൈകീട്ട് നാലിന് മേതിൽ ദേവികയുടെ നൃത്താവതരണമുണ്ടാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ മേതിൽ ദേവികയെ ആദരിക്കും. വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ചണ്ഡാലഭിക്ഷുകി, ഭൂമിക്കൊരു ചരമഗീതം മോഹിനിയാട്ടങ്ങൾ അരങ്ങേറും.
നൃത്തത്തിൽ കാലാനുസൃത മാറ്റം ഉൾക്കൊള്ളണം: ഡോ. മേതിൽ ദേവിക
കണ്ണൂർ: നൃത്തത്തിലും കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന മാറ്റങ്ങൾ ഉണ്ടാവണമെന്ന് മോഹിനിയാട്ടം നർത്തകി ഡോ.മേതിൽ ദേവിക പറഞ്ഞു.കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. കല ആഗോളമായി ആസ്വദിക്കപ്പെടുമ്പോഴുള്ള മാറ്റങ്ങളെ കലാരംഗത്തുള്ളവർ സ്വാഗതം ചെയ്യണം. കൊവിഡ് കാലത്തിനുശേഷം കലയെ അൽപം കൂടി ഗൗരവത്തോടെയാണ് സമൂഹം കാണുന്നത്. പുരുഷന്മാരടക്കം കൂടുതൽ പേർ മോഹിനിയാട്ടം പഠിക്കാൻ താൽപര്യപ്പെടുന്നു. മെല്ലെയുള്ള ചലനങ്ങളാണ് മോഹിനിയാട്ടത്തിന്റെ വ്യത്യസ്‌തമാക്കുന്നത്. ആശയവിനിമയം ചെയ്യാൻ ഏറ്റവും സാദ്ധ്യതയുള്ള കലാരൂപമാണ് മോഹിനിയാട്ടം. പുരുഷകേന്ദ്രീകൃതമായ സമൂഹത്തിൽ രൂപം കൊണ്ടതിന്റെ ചായ്‌വുകൾ മോഹിനിയാട്ടത്തിനുണ്ട്. സ്‌ത്രീയുടെ ആത്മപ്രകാശനമെന്ന നിലയിലാവുമ്പോൾ ചില രീതികളും മാറ്റേണ്ടി വരുമെന്നും മേതിൽ ദേവിക പറഞ്ഞു. ബർണശേരി മുദ്ര കലാക്ഷേത്രം ഡയറക്ടർ കലാവതി ടീച്ചർ, രേഷ്‌മ ഷെല്ലി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |