ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ തുടർപ്രവർത്തനങ്ങൾക്കായി ജനുവരി 26 മുതൽ രണ്ടു മാസം നടത്തുന്ന 'ഹാത് സേ ഹാത് ജോഡോ അഭിയാന്റെ" (കൈകോർത്തുള്ള പ്രചാരണം) ആസൂത്രണത്തിനും നടത്തിപ്പിനുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ 26 സംസ്ഥാന നിരീക്ഷകരെ നിയമിച്ചു.
തമിഴ്നാട് എം.പി തിരുനാവ്ക്കരസറിനാണ് കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല. കൊടിക്കുന്നിൽ സുരേഷ് എം.പിക്കാണ് തമിഴ്നാടിന്റെ ചുമതല. മറ്റ് പ്രമുഖ നിരീക്ഷകർ: മിലിന്ദ് ദേവ്റ (ഗുജറാത്ത്, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു), പൃഥ്വിരാജ് ചവാൻ (കർണാടക), പ്രമോദ് തിവാരി (മദ്ധ്യപ്രദേശ്), സുഭാഷ് ചോപ്ര (ഹരിയാന), ദീപേന്ദർ ഹൂഡ (ഉത്തർപ്രദേശ്), പല്ലം രാജു (മഹാരാഷ്ട്ര), പി.എൽ. പൂനിയ (മുംബയ്), അജയ് കുമാർ ലല്ലു (ഉത്തരാഖണ്ഡ്), ഗുലാം അഹമ്മദ് മിർ (പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ),
ഹാത് സേ ഹാത് ജോഡോ അഭിയാന്റെ ഭാഗമായി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ സംസ്ഥാന തലസ്ഥാനങ്ങളിൽ വനിതാ ജാഥ നടത്തും. ബി.ജെ.പി സർക്കാരിനെതിരെ രാഹുൽ ഗാന്ധി എഴുതിയ കത്ത് വിതരണം, പി.സി.സി അദ്ധ്യക്ഷൻമാരുടെ നേതൃത്വത്തിൽ ജില്ലാ, ബ്ലോക്കുതല കൺവെൻഷൻ തുടങ്ങിയവയും സംഘടിപ്പിക്കും. പരിപാടികൾ വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും.
യു.പിയിലെ ഭാരത് ജോഡോ യാത്ര: പ്രതിപക്ഷത്തെ പ്രതീക്ഷിച്ച് കോൺഗ്രസ്
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇടവേളയ്ക്ക് ശേഷം ജനുവരിയിൽ ഉത്തർപ്രദേശിൽ പ്രവേശിക്കുമ്പോൾ സമാജ്വാദി, ബി.എസ്.പി പാർട്ടികളെ അണിനിരത്താൻ കോൺഗ്രസ് നേതൃത്വം നീക്കം തുടങ്ങി. മുൻകൂട്ടി നിശ്ചിച്ച പരിപാടിയുള്ളതിനാൽ യാത്രയിൽ അണിചേരാനാകില്ലെന്ന് രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി) നേതാവ് ജയന്ത് ചൗധരി അറിയിച്ചിട്ടുണ്ട്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൂടി ലക്ഷ്യമിടുന്നതിനാൽ പരമാവധി പ്രതിപക്ഷ പാർട്ടികളെ ഭാരത് ജോഡോ യാത്രയുടെ ഭാഗമാക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ചെറുക്കാൻ ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയുടെയും ബി.എസ്.പിയുടെയും സഹായം കോൺഗ്രസിന് ആവശ്യമാണ്. എന്നാൽ യു.പിയിൽ സ്വന്തമായി നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്ന സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബി.എസ്.പി നേതാവ് മായാവതിയും യാത്രയുടെ ഭാഗമാകില്ലെന്നും സൂചനയുണ്ട്.
ഇതുസംബന്ധിച്ച് യാതൊരു നിഗമനവും ഇപ്പോൾ നടത്തുന്നില്ലെന്നും യാത്ര പുനഃരാരംഭിക്കുന്നത് വരെ കാത്തിരിക്കണമെന്നും കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജയ്റാം രമേശ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |