സുഹൃത്ത് രണ്ടു നാൾ മുമ്പ് മരിച്ചു
ഭുവനേശ്വർ: യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെ ഭീകരാക്രമണമെന്ന് വിമർശിച്ച കോടീശ്വരനായ ഇറച്ചി വ്യാപാരിയും വ്ലാഡിമിർ നിയമസഭാംഗവുമായ പാവേൽ ആന്റോവ് (65) ഒഡിഷയിലെ റായഗഡയിൽ ദുരൂഹ സാഹചര്യത്തിൽ നക്ഷത്ര ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരണമടഞ്ഞു. ഞായറാഴ്ചയാണ് സംഭവം.
രണ്ട് ദിവസത്തിനകം ഇതേ ഹോട്ടലിൽ മരണമടയുന്ന രണ്ടാമത്തെ റഷ്യൻ രാഷ്‌ട്രീയ നേതാവാണ് പാവേൽ. വെള്ളിയാഴ്ച പാവേലിന്റെ സുഹൃത്ത് വ്ലാഡിമിർ ബുദനോവ് (61 ) ഹോട്ടൽ മുറിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞിരുന്നു. റഷ്യയിലെ ഏറ്റവും വലിയ പാർട്ടിയായ യുണൈറ്റഡ് റഷ്യയുടെ നേതാക്കളായിരുന്നു ഇരുവരും.
പാവേലും ബുദനോവും മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഒഡിഷയിൽ വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു. ഞായറാഴ്ച ഹോട്ടലിൽ 65ാം പിറന്നാൾ ആഘോഷിച്ചതിന് പിന്നാലെ ജനാലയിലൂടെ വീണായിരുന്നു പാവേലിന്റെ ദുരന്തം. കുടുംബത്തിന്റെ അനുമതിയോടെ മൃതദേഹം തിങ്കളാഴ്ച ഇവിടെത്തന്നെ സംസ്‌കരിച്ചു.
ഡിസംബർ 21നാണ് നാല് പേരും ഹോട്ടലിൽ മുറികളെടുത്തത്. പാവേലും ബുദനോവും 203ാം നമ്പർ മുറിയിലായിരുന്നു. നാല് പേരും മദ്യപിച്ചിരുന്നതായി ഹോട്ടൽ അധികൃതർ പറഞ്ഞു. ബുദനോവിനെ വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തിന്റെ മരണത്തിൽ പാവേൽ അസ്വസ്ഥനായിരുന്നെന്നും വീണു മരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. അന്വേഷണം തുടരും.
1000 കോടി
വ്ലാഡിമിർ സ്റ്റാൻഡേർഡ് എന്ന മാംസ സംസ്‌കരണ ശാലയുടെ ഉടമയായ പാവേൽ ആന്റോവിന്റെ ആസ്തി 2019ൽ 140 ദശലക്ഷം ഡോളർ ( ആയിരം കോടിയിലേറെ രൂപ ) ആയിരുന്നുവെന്ന് ഫോർബ്സ് മാസിക റിപ്പോർട്ട് ചെയ്‌തു
വിമർശകരുടെ
മരണം ആദ്യമല്ല
യുക്രെയിൻ യുദ്ധത്തെ വിമർശിച്ചതിന് പിന്നാലെ ദുരൂഹമായി മരണമടഞ്ഞ റഷ്യൻ കോടീശ്വരന്മാരിൽ ഒടുവിലത്തെ ആളാണ് പാവേൽ ആന്റോവ്. കഴിഞ്ഞ സെപ്ബതംബറിൽ പെട്രോളിയം ഭീമനായ ലൂക്കോയിൽ കമ്പനി മേധാവി റവിൽ മഗനോവ് മോസ്കോയിലെ ആശുപത്രിയുടെ ജനാലയിലൂടെ വീണ് മരിച്ചു
കഴിഞ്ഞ ജൂണിൽ യുക്രെയിനിലെ കീവിൽ ഒരു ജനവാസകേന്ദ്രത്തിൽ റഷ്യനടത്തിയ മിസൈൽ ആക്രമണത്തെയാണ് ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച് പാവേലിന്റെ വാട്ട്സാപ്പിൽ മെസേജ് പ്രത്യക്ഷപ്പെട്ടത്. മെസേജ് പിന്നീട് മാറ്റി യുദ്ധത്തെ അനുകൂലിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |