ശബരിമല : മണ്ഡലകാലത്ത് പമ്പ, സന്നിധാനം, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, നിലയ്ക്കൽ എന്നീ സർക്കാർ ആശുപത്രികളിലായി ഇതുവരെ 1,20,878 പേർ ചികിത്സതേടി. ഇതിൽ 160 പേർക്ക് ഹൃദയാഘാതമായിരുന്നു.
സന്നിധാനം ആശുപത്രിയിൽ 47,294 പേരും പമ്പയിലെ ആശുപത്രിയിൽ 18,888 പേരുമാണ് വിവിധ രോഗങ്ങൾക്ക് ചികിത്സ തേടിയത്. ഗുരുതര ആരോഗ്യപ്രശ്‌നം ബാധിച്ച 930 പേരെ പ്രാഥമിക ചികിത്സ നൽകി മറ്റ് ആശുപത്രികളിലേക്ക് സുരക്ഷിതമായി മാറ്റി. ഇതുവരെ നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള യാത്രക്കിടെ 26 പേർ മരിച്ചു. ഇതിൽ 24 മരണവും ഹൃദയാഘാതം മൂലമായിരുന്നു. ഹൃദയാഘാതമുണ്ടായ 136 പേരെ അടിയന്തര ചികിത്സ നൽകി രക്ഷിച്ചു. ഹൃദയാഘാതം ഉണ്ടായാൽ ഷോക്ക് നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഓട്ടോമെറ്റഡ് ഡിബ്രിഫ്രിലേറ്റർ സംവിധാനം വിവിധയിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികൾക്ക് പുറമെ നീലിമലയിലും അപ്പാച്ചിമേട്ടിലും കാർഡിയോളജി സെന്ററും പ്രവർത്തിക്കുന്നു. സ്വാമി അയ്യപ്പൻ റോഡിലെ ചരൽമേട്ടിൽ ഡിസ്‌പെൻസറിയും പ്രധാന കേന്ദ്രങ്ങളിൽ കാർഡിയോളജിസ്റ്റിന്റെ സേവനവും ലഭ്യമാണ്. കരിമലയിലും ഡിസ്‌പെൻസറി സജ്ജമാക്കുന്നുണ്ട്. നിലയ്ക്കൽ ആശുപത്രി ബേസ് ക്യാമ്പാക്കുകയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ശബരിമല വാർഡ് ആരംഭിക്കുകയും ചെയ്തു.
ഹൃദയാഘാതമുണ്ടായ 136 പേരെ രക്ഷിച്ചു, 26 മരണം
'' വിവിധയിടങ്ങളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകളും ആംബുലൻസ് സേവനവും സജീവമാണ്. സന്നിധാനം വരെ പതിനഞ്ചും എരുമേലി വഴിയുള്ള പരമ്പരാഗത പാതയിൽ നാലും എമർജൻസി മെഡിക്കൽ സെന്ററുകളുണ്ട്.
ഇ.പ്രശോഭ്,
ആരോഗ്യ വിഭാഗം നോഡൽ ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |