ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ ഇന്ത്യൻ മരുന്ന് കമ്പനിയുടെ കഫ് സിറപ്പ് കഴിച്ച് നിരവധി കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ ഉസ്‌ബെക്കിസ്ഥാനിലും സമാന ആരോപണം. ഉസ്‌ബെക്ക് ആരോഗ്യ മന്ത്രാലയമാണ് ഗുരുതര ആരോപണമുന്നയിച്ചത്. രാജ്യത്ത് 18 കുട്ടികൾക്ക് നോയിഡയിലെ മരിയോൺ ബയോടെക് ലിമിറ്റഡ് നിർമ്മിച്ച ഡോക്-1 മാക്‌സ് സിറപ്പ് എന്ന മരുന്ന് കഴിച്ച് ദിവസങ്ങൾക്കകം അന്ത്യം സംഭവിച്ചെന്നാണ് ആരോപണം. 2012ൽ ഉസ്‌ബെക്കിസ്ഥാനിൽ രജിസ്‌റ്റർ ചെയ്‌ത കമ്പനിയാണിത്.
കടുത്ത ശ്വാസതടസമടക്കം ബുദ്ധിമുട്ട് നേരിട്ട 21 കുട്ടികളിൽ മരുന്ന് സ്വീകരിച്ച 18 പേർ മരിച്ചു. മരിക്കുന്നതിന് രണ്ട് മുതൽ ഏഴ് ദിവസങ്ങൾക്കകം ഈ മരുന്ന് കുട്ടികൾ ദിവസവും മൂന്ന് മുതൽ നാല് തവണ വരെ കഴിച്ചിരുന്നുവെന്ന് കണ്ടെത്തി. 2.5 മുതൽ 5 മില്ലി വരെ ഡോസാണ് കുട്ടികൾ കഴിച്ചത്. ഇത് നിശ്ചിത അളവിലും കൂടുതലാണ്. 'പനി ബാധിച്ചവർക്ക് സാധാരണ നൽകുന്ന മരുന്ന് പാരസെറ്റമോളാണ് എന്നാൽ ഫാർമസിക്കാരുടെ നിർദ്ദേശമനുസരിച്ച് കുട്ടികളുടെ രക്ഷകർത്താക്കൾ ഈ മരുന്ന് വാങ്ങി ഉപയോഗിക്കുകയായിരുന്നു.' ആരോഗ്യമന്ത്രാലയം അറിയിച്ചു.
എതിലീൻ ഗ്ളൈസോൾ എന്ന വസ്‌തു കഫ് സിറപ്പിലടങ്ങിയിട്ടുണ്ട് എന്ന് ലബോറട്ടറികളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഇതൊരു വിഷവസ്‌തുവാണ്. വെറും രണ്ട് ഗ്രാം കൊണ്ട് രോഗിയ്‌ക്ക് ഛർദ്ദി, ക്ഷീണം, ശ്വസന, വൃക്ക പ്രശ്‌നങ്ങൾ ഉണ്ടാകാം. മന്ത്രാലയം പറയുന്നു. സംഭവത്തിൽ ഏഴ് ജീവനക്കാരെ പുറത്താക്കിയെന്നും വിദഗ്ദ്ധർക്കെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |