തിരുവനന്തപുരം: എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം യു.ഡി.എഫ് നേതാക്കളെ കുടുക്കിയ സോളാർ പീഡനക്കേസിൽ പ്രതികളായ ഏഴുപേരും കുറ്റക്കാരല്ലെന്ന് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി.
ഉന്നത പൊലീസ് ഓഫീസർമാർ കേസ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയിട്ടും സി.ബി.ഐയെ ഇടതു സർക്കാർ വിളിച്ചുവരുത്തിയ കേസിലാണ് ഈ തിരിച്ചടി.
ഉമ്മൻചാണ്ടിയ്ക്കു പുറമേ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എം.പിമാരായ ഹൈബി ഈഡൻ, അടൂർപ്രകാശ്, മുൻമന്ത്രിയും എം.എൽ.എയുമായ എ.പി.അനിൽകുമാർ, ബി.ജെ.പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി, ഉമ്മൻചാണ്ടിയുടെ ഡൽഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവരായിരുന്നു പ്രതികൾ.
പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കുറ്റകൃത്യങ്ങളിൽ പങ്കാളിയാകൽ തുടങ്ങിയ കുറ്റങ്ങളാണ് ഉമ്മൻചാണ്ടിക്കെതിരെ ചുമത്തിയിരുന്നത്. പരാതിയിൽ പറയുന്ന സമയത്ത് ഉമ്മൻചാണ്ടിയും കെ.സി.വേണുഗോപാലുമൊഴികെയുള്ളവർ ആ സ്ഥലങ്ങളിൽ ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയതാണ് നിർണായകമായത്. മൊബൈൽഫോൺ ലൊക്കേഷൻ പരിശോധനയിലും സംഭവം ചീറ്റിപ്പോയി.
ക്ലിഫ്ഹൗസിലും എം.എൽ.എ ഹോസ്റ്റലിലും മന്ത്രിമന്ദിരങ്ങളിലും മാസ്കോട്ട് ഹോട്ടലിലും ഡൽഹിയിലെ കേരളാ ഹൗസിലും പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു. 10വർഷം മുൻപ് നടന്നതെന്ന് 'ആരോപിക്കപ്പെട്ട' സംഭവത്തിൽ, പരാതിക്കാരിയെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
`ക്ളിഫ് ഹൗസ് മാെഴി' പാളിയത് ഇങ്ങനെ
ഒരു മന്ത്രിയുമായി തനിക്കുണ്ടായിരുന്ന വഴിവിട്ട ബന്ധത്തെതുടർന്ന് മുൻഭർത്താവുമായുള്ള കുടുംബപ്രശ്നം ചർച്ചചെയ്യാൻ 2012സെപ്തംബർ 19ന് ക്ലിഫ്ഹൗസിൽ പോയപ്പോൾ ഉമ്മൻചാണ്ടിയിൽ നിന്ന് ദുരനുഭവമുണ്ടായെന്നാണ് മൊഴി. ക്ലിഫ്ഹൗസിലെത്തിച്ചത് ഡ്രൈവർ ശ്രീജിത്താണെന്നും സന്ദീപാണെന്നും മൊഴിമാറ്റി. ഡ്രൈവർമാർ മൊഴി തള്ളി. ദൃക്സാക്ഷിയാണെന്ന പി.സി.ജോർജ്ജിന്റെ മൊഴിയും കളവെന്ന് സി.ബി.ഐ കണ്ടെത്തി. ഡൽഹിയിലെ ഉമ്മൻചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്ക്ക് 1.9കോടി നൽകിയെന്ന് തെളിയിക്കാൻ രേഖകളോ ബാങ്കിടപാടിന്റെ വിവരങ്ങളോ ഹാജരാക്കാൻ പരാതിക്കാരിക്കായില്ല.
മൊഴി മാറ്റി, സി.ഡി ശൂന്യം
1.മജിസ്ട്രേറ്റിനു മുന്നിൽ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെങ്കിലും പിന്നീട് മൊഴി മാറ്റി.തെളിവുകൾ നൽകിയില്ല.
2.പല ഫോണുകളിൽ നിന്നും പകർത്തിയതാണ് തെളിവായി ഹാജരാക്കിയ ഫോൺസംഭാഷണങ്ങൾ.
വേണുഗോപാലിനെതിരെ ഡിജിറ്റൽ തെളിവെന്നു പറഞ്ഞ് നൽകിയ സി.ഡികൾ ശൂന്യമായിരുന്നു.
3.ചികിത്സ തേടിയ ആശുപത്രിയുടെ വിവരം നൽകിയില്ല.
മൊഴിയിലുള്ള തൃശൂരിലെയും എറണാകുളത്തെയും ആശുപത്രികളിൽ അവർ ചികിത്സ തേടിയിരുന്നില്ല.
തിരഞ്ഞെടുപ്പായുധം
■2017: വേങ്ങര ഉപതിരഞ്ഞെടുപ്പ് നടന്ന ഒക്ടോബർ11നാണ്
ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
■2019: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ഹൈബി ഈഡൻ, അടൂർപ്രകാശ്, എ.പി.അനിൽകുമാർ എന്നിവർക്കെതിരെ കേസ്.
■2021:നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ജനുവരിയിൽ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി
പരാതിക്കാരിക്ക് എതിർക്കാം
ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി പരാതിക്കാരിക്ക് നോട്ടീസ് അയയ്ക്കും. റിപ്പോർട്ട് സ്വീകരിക്കരുതെന്ന് പ്രൊട്ടസ്റ്റ് കംപ്ലെയിന്റ് ഫയൽ ചെയ്യാം.
സി.ആർ.പി.സി 173(8)പ്രകാരം തുടരന്വേഷണം ആവശ്യപ്പെടാം. പുതിയ രേഖകൾ ഹാജരാക്കാം.
തുടരന്വേഷണം അനുവദിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാം.
'' മനഃസാക്ഷിക്ക് നിരക്കാത്ത ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ച് പൊതുപ്രവർത്തകരെ കളങ്കിതരായി മുദ്രകുത്തുന്നത് ശരിയല്ല''
-ഉമ്മൻചാണ്ടി
''കോടതിയെ സമീപിക്കും. അബ്ദുള്ളക്കുട്ടിയെ വെള്ളപൂശാനാണ് മറ്റുള്ളവർക്കും സി.ബി.ഐ ക്ലീൻചിറ്റ് നൽകിയത്. ''
-പരാതിക്കാരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |