തിരുവനന്തപുരം: ' നിന്നെ കാത്തുനിന്നിട്ടും കാണാൻ കഴിഞ്ഞില്ലല്ലോ, നീ എന്നെ പറ്റിച്ചല്ലോ. ഇനി ഞാൻ മടങ്ങുന്നു '. സംഗീതയുടെ ഫോണിലേക്ക് അഖിലെന്ന പേരിൽ ഗോപു അയച്ച വാട്സ്ആപ് ചാറ്റാണിത്. ഫോൺ കാൾ വിവരങ്ങളോ വാട്സ്ആപ് ചാറ്റുകളോ കേന്ദ്രീകരിച്ച് കൊലപാതകത്തിൽ തനിക്കുനേരെ അന്വേഷണം വരാതിരിക്കാനും കൊലയാളി മറ്റാരോ ആണെന്ന് വരുത്താനുമുള്ള ഗോപുവിന്റെ തന്ത്രമായിരുന്നു ഇത്.
എന്നാൽ രക്തക്കറ പുരണ്ട ഷർട്ടും ഹെൽമെറ്റുമുൾപ്പെടെയുള്ള മറ്റ് തെളിവുകളും തിരിഞ്ഞുകൊത്തിയതോടെ ഒടുവിൽ ഗോപു കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിയുടെ കഴുത്തറുത്തശേഷം സ്‌കൂട്ടറിൽ തന്നെയാണ് ഇയാൾ രക്ഷപ്പെട്ടത്. സംഗീതയുടെ മൊബൈൽഫോണും കൃത്യം നടത്താൻ ഉപയോഗിച്ച കത്തിയും സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തതാണ് പ്രതിയിലേക്കെത്താൻ സഹായകമായത്. സംഗീതയുടെ ഫോൺ വീട്ടുകാർ അൺലോക്ക് ചെയ്‌തതോടെ പ്രതിയെപ്പറ്റി സൂചന ലഭിച്ചു. തുടർന്ന് പള്ളിക്കലിലെ വീട്ടിലെത്തി ഗോപുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രണയപ്പക പ്രാണനെടുത്തപ്പോൾ കൺമുന്നിൽ മകളുടെ ദാരുണ മരണത്തിന് ദൃക്‌സാക്ഷികളാകേണ്ടിവന്നതിന്റെ നടുക്കത്തിലാണ് സംഗീതയുടെ മാതാപിതാക്കൾ. ഗോപു കഴുത്തറുത്തതിന് പിന്നാലെ സംഗീത പ്രാണരക്ഷാർത്ഥം വീട്ടിലേക്കാണ് ഓടിവന്നത്. കതകിൽ മുട്ടിയപ്പോഴാണ് വീട്ടുകാർ സംഭവമറിയുന്നത്. കതകിൽ ഇടിക്കുന്ന ശബ്ദംകേട്ട് അച്ഛൻ ജനൽ തുറന്ന് നോക്കിയപ്പോൾ സംഗീതയുടെ കൈയാണ് കണ്ടത്. ഒന്നും മിണ്ടാൻ കഴിഞ്ഞിരുന്നില്ല. കതക് തുറന്നതോടെ ചോരയിൽ കുളിച്ച് മകൾ വീട്ടുമുറ്റത്ത് നിൽക്കുന്നതായിരുന്നു അച്ഛൻ കണ്ടത്. കെട്ടിപ്പിടിച്ചുകൊണ്ട് എന്തുപറ്റി മോളെയെന്ന് ചോദിച്ചപ്പോൾ മകൾ പിടയുകയായിരുന്നുവെന്ന് സജീവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഗീതയുടെ വീട്ടിൽ നിന്ന് സമീപത്തെ റോഡിലേക്ക് ഏകദേശം നൂറുമീറ്ററോളം ദൂരമുണ്ട്. ഈ വഴിയിലുള്ള ഇലക്ട്രിക് പോസ്റ്റിൽ ചോരപുരണ്ട കൈപ്പാടുകളും കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |