ന്യൂഡൽഹി: പഴയ വാഹനങ്ങൾ വിൽക്കുന്ന ഇടനിലക്കാർക്ക് (ഡീലർമാർ) 2023 ഏപ്രിൽ ഒന്നു മുതൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്ന വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കി. പുതിയ ചട്ടമനുസരിച്ച് പഴയ വാഹനങ്ങൾ വിൽക്കാനേൽപ്പിക്കുന്ന ഇടനിലക്കാരുടെ വിവരം ഉടമകൾ സംസ്ഥാന ഗതാഗതവകുപ്പിനെ അറിയിക്കണം. ഡീലർമാരുടെ രജിസ്ട്രേഷൻ അഞ്ചുവർഷം കൂടുമ്പോൾ പുതുക്കണം.
ഉപഭോക്താക്കളെ സംരക്ഷിക്കാനും വാഹനങ്ങളുടെ പുനർവില്പന നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനായി 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ മൂന്നാം അദ്ധ്യായത്തിലും ഭേദഗതി വരുത്തി.
അംഗീകൃത ഇടനിലക്കാർ വാഹനം വിൽക്കുമ്പോഴും വിവരം ഗതാഗത വകുപ്പിനെ അറിയിക്കണം. തുടർന്നുള്ള വിവരവും കൈമാറണം. വില്പനയ്‌ക്ക് ശേഷം ഉടമസ്ഥാവകാശം മാറ്റിനൽകേണ്ടതും ഇടനിലക്കാരാണ്. വാഹനങ്ങൾ ഇടനിലക്കാരുടെ കൈവശമുള്ളപ്പോൾ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങൾക്ക് ഉടമകൾ ഉത്തരവാദികളാകില്ല. നിലവിൽ വില്പനയ്‌ക്കുവച്ച വാഹനങ്ങളിൽ ഇടനിലക്കാർക്ക് ഉത്തരവാദിത്വമില്ല. അതുകൊണ്ട് അപകടങ്ങളും ട്രാഫിക് നിയമ ലംഘനങ്ങളുമുണ്ടായാൽ യഥാർത്ഥ ഉടമകളാകും നിയമ നടപടി നേരിടുക.
കൈമാറ്റം ഓൺലൈനിൽ അറിയിക്കണം
വാഹനം ഇടനിലക്കാർക്ക് കൈമാറിയ ഉടൻ ഉടമ രജിസ്ട്രേഷൻ അതോറിട്ടിയെ (ആർ.ടി.ഒ) ഓൺലൈനിൽ ആറിയിക്കണം.
തുടർന്ന് ഫിറ്റ്നസ്, ഡ്യൂപ്ലിക്കേറ്റ് ആർ.സി, എൻ.ഒ.സി, ഉടമസ്ഥാവകാശ കൈമാറ്റം എന്നിവയ്ക്ക് അപേക്ഷിക്കാം
ഇവയുടെ കാലാവധി തീരുമ്പോൾ പുതുക്കേണ്ടത് ഡീലർ
വില്പനയ്‌ക്ക് മുമ്പ് ട്രയൽ റണിനും അറ്റകുറ്റപ്പണിക്കും പെയിന്റിംഗിനുമല്ലാതെ വാഹനം പൊതു നിരത്തിൽ പാർക്കു ചെയ്യരുത്
നിർദ്ദേശം ലംഘിച്ചാൽ ഡീലറുടെ രജിസ്ട്രേഷൻ റദ്ദാക്കി പിഴചുമത്തും
ഇടനിലക്കാർ കൈവശമുള്ള വാഹനങ്ങളുടെ ട്രിപ്പ് രജിസ്റ്ററടക്കം സൂക്ഷിക്കണം
വില്പനയ്‌ക്ക് ശേഷം ഉടമസ്ഥാവകാശം മാറ്റിനൽകേണ്ടതും ഇടനിലക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |