ആലപ്പുഴ: ഒ.പിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്കുള്ള കുറിപ്പടിയിൽ അവ്യക്തമായി മരുന്നിന്റെ പേര് കുറിക്കുകയും സംശയം ചോദിക്കുന്ന സ്ത്രീകളടക്കമുള്ള ആരോഗ്യപ്രവർത്തകരെ അസഭ്യം പറയുകയും ചെയ്യുന്ന ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോ.സത്യംഗപാണിയെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ രോഗീപരിചരണത്തിൽ നിന്ന് വിലക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ.രാജൻ പറഞ്ഞു. ഒ.പി, ഐ.പി ഡ്യൂട്ടികൾക്ക് ഡോക്ടർ ഹാജരാകാൻ പാടില്ല. ആശുപത്രിയിലെ കംപ്ലയിന്റ് മോണിറ്ററിംഗ് അതോറിട്ടിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടികളെന്ന് സൂപ്രണ്ട് വ്യക്തമാക്കി. ഡോക്ടറുടെ കുറിപ്പടി സംബന്ധിച്ച് 'കേരളകൗമുദി' ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.
വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബീനരമേശ് , നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ അനീസ്, അനിക്കുട്ടൻ, സുമേഷ് പവിത്രൻ, ടെൻഷി സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന സംഘം ആശുപത്രി സന്ദർശിച്ച്, ആർ.എം.ഒ, സൂപ്രണ്ട് എന്നിവരിൽ നിന്ന് വിവരങ്ങൾ തേടി. വകുപ്പ് തല അന്വേഷണം പൂർത്തിയാകുന്നതു വരെ ആരോപിതനായ ഡോക്ടറെ സർവീസിൽ നിന്ന് മാറ്റി നിർത്തുന്നതിനൊപ്പം ഡോക്ടറുടെ മാനസിക നിലയടക്കം മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്ന് നിർദ്ദേശിച്ചതായും നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |