ഹരിപ്പാട്: മനസ് ഒരുവേള മാറിയൊന്ന് ചിന്തിച്ചിരുന്നെങ്കിൽ ആ അരലക്ഷം രൂപ രണ്ടായി 'മുറിഞ്ഞ്' രഞ്ജുവിന്റെയും പ്രസീതയുടെ പഴ്സിൽ സുഖമായുറങ്ങിയേനെ. പക്ഷേ അന്യൻ അദ്ധ്വാനിച്ചോ, കടംവാങ്ങിയോ വീട്ടിൽ കരുതിവച്ച പണം കളഞ്ഞു കിട്ടിയതാണെങ്കിലും സ്വന്തമാക്കുന്നത് മോഷണത്തിന് തുല്യമാണെന്ന ചിന്ത ഇരുവരിലും ഒരേപോലെ മുളപൊട്ടി. നേരേ സ്കൂട്ടറുമെടുത്ത് പഞ്ചായത്ത് ഓഫീസിലേക്ക്. പഞ്ചായത്ത് പ്രസിഡന്റിന്റെയും ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ സെക്രട്ടറിക്ക് തുക കൈമാറി. സത്യസന്ധതയ്ക്കു കിട്ടിയ അഭിനന്ദനങ്ങളും കൈയടിയും വാങ്ങി പഴ്സിലിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു നന്മ ചെയ്തതിന്റെ ചാരിതാർത്ഥ്യമായിരുന്നു രണ്ടുപേരുടെയും മനസിലാകെ.
കരുവാറ്റ പഞ്ചായത്ത് 12-ാം വാർഡിലെ ഹരിതകർമ്മ സേനയുടെ പ്രസിഡന്റാണ് രഞ്ജു സുരേഷ്. സേനയിലെ സജീവ പ്രവർത്തകയാണ് പ്രസീത മോഹനകുമാർ. വാർഡിലെ വീടുകളിലും കടകളിലും നിന്ന് സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ ഏതെങ്കിലുമൊരു ഭാഗത്ത് കൂട്ടിയിട്ട് വേർതിരിക്കും. പിന്നീട് ഇവ ക്ളീൻ കേരള കമ്പനിക്ക് കൈമാറും. കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് ഇങ്ങനെ വേർതിരിക്കുന്നതിനിടെ പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ എന്തോ ഒന്ന് ശ്രദ്ധയിൽപ്പെട്ടു. തുറന്നു നോക്കിയപ്പോൾ നിറയെ നോട്ടുകൾ! അവിടെവച്ചു തന്നെ എണ്ണി തിട്ടപ്പെടുത്തി. അര ലക്ഷത്തിനു മീതെയുണ്ട്. എന്തു ചെയ്യണമെന്ന് പരസ്‌പരം ചോദിച്ചു. ഹരിതകർമ്മസേനയുടെ നിയന്ത്രണം പഞ്ചായത്തിനായതിനാൽ പഞ്ചായത്ത് സെക്രട്ടറിക്ക് തുക കൈമാറാമെന്ന തീരുമാനത്തിലെത്തി. പണവുമായി പഞ്ചായത്ത് ഓഫീസിലെത്തിയ ഇരുവരെയും പ്രസിഡന്റ് എസ്. സുരേഷും സെക്രട്ടറിയും ജീവനക്കാരും അഭിനന്ദിച്ചു.തുടർന്ന് ഇവരുടെ സാന്നിദ്ധ്യത്തിൽ തുക കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |