കാസർകോട് : കുതിര സവാരി മുതൽ ഹെലികോപ്ടർ റൈഡ് വരെയായി ബേക്കലിൽ വിനോദവഴി തേടുന്നവർക്ക് അസുലഭാവസരമാകുയാണ് ബേക്കൽ ബീച്ച് ഫെസ്റ്റ്. ഗ്രാൻഡ് കാർണിവൽ, വാട്ടർ സ്‌പോർട്സ്, ഫ്ളവർ ഷോ, എഡ്യു എക്സ്‌പോ, അലങ്കാര മത്സ്യമേള. ഇവയ്‌ക്കൊപ്പം സായാഹ്നങ്ങൾ ആനന്ദകരമാക്കാൻ മൂന്ന് വേദികളിലായി നടക്കുന്ന കലാവിരുന്നും കൂടിയാകുമ്പോൾ മനസ് നിറഞ്ഞാണ് ആളുകൾ ഇവിടെ നിന്ന് മടങ്ങുന്നത്.
തിരമാലകളിൽ ഉയർന്നും താഴ്ന്നുമുള്ള ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് കാണാനും തിക്കും തിരക്കുമാണിവിടെ. കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആകർഷിക്കുന്ന വിവിധതരം ഗെയിമുകൾക്ക് പുറമെ കടലോരം ചേർന്ന് സെൽഫി ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. മരണക്കിണർ പോലുള്ള സാഹസിക വിനോദങ്ങൾക്കും ആസ്വാദക തിരക്കാണ് അനുഭവപ്പെടുന്നത്.
കാണാൻ മറക്കരുത് വ്യവസായ മേള
ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് വാങ്ങാൻ അവസരമൊരുക്കുകയാണ് വ്യവസായ വകുപ്പിന്റെ സംരംഭക മേള. സംരംഭകരുടെ ഭക്ഷ്യ ഉത്പന്നങ്ങൾ, വസ്ത്രം, കരകൗശലം, കൈത്തറി തുടങ്ങിയ മേഖലകളിലെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ മേളയിൽ ഉണ്ട്.
വെള്ളരിക്കാ സോപ്പിനെ അറിയാം
അഴകും മണവും ഔഷധ ഗുണമുള്ള വെള്ളരിക്ക സോപ്പുകൾ കൊണ്ട് ബീച്ച് ഫെസ്റ്റിൽ താരമാക്കുകയാണ് കാസർകോട് പുത്തിഗെയിലെ മുഹിമ്മാത് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ ഹനീഫ ഹിംസാക്ക്. കർഷകരിൽ നിന്ന് സംഭരിച്ച വെള്ളരിക്ക കൊണ്ട് സോപ്പുണ്ടാക്കി വിൽപ്പന നടത്തുകയാണ് ഇദ്ദേഹം. ആട്ടിയെടുത്ത ശുദ്ധമായ വെള്ളിച്ചെണ്ണയിൽ തയ്യാറാക്കുന്ന കുക്കുമിക്സ് സോപ്പ് രാസ പദാർത്ഥങ്ങളിൽ നിന്നും മുക്തമായി ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. അദ്ധ്യാപികയായ ഭാര്യ റെയ്‌ഹാനത്ത് ബീവിയും സഹായത്തിനുണ്ട്. ഒരു സോപ്പിന് 40 രൂപയാണ് വില.
നീര വാങ്ങാൻ നിര
പടന്നക്കാട് കാർഷിക കോളേജ് നിർമ്മിക്കുന്ന നീര വാങ്ങാൻ വലിയൊരു നിര തന്നെയാണ് ഇവരുടെ സ്റ്റാളിൽ എത്തുന്നത്. പച്ചവെള്ളത്തിന്റെ നിറത്തിൽ ലഭിക്കുന്ന നീരയിൽ അനുവദനീയമായ അളവിൽ പ്രിസർവേറ്റീവല്ലാതെ മറ്റ് വസ്തുക്കളൊന്നും ചേർക്കുന്നില്ല. മധുരമാണെങ്കിലും പഞ്ചസാര ചേർത്തുണ്ടാക്കുന്നതല്ല. കള്ളിലുള്ള മധുരമാണിത്. 200 മില്ലിക്ക് 40 രൂപയാണ് വില. കൂടാതെ അരിയുണ്ട, ശർക്കര, ശുദ്ധമായ വെളിച്ചെണ്ണ തുടങ്ങിയവയും സ്റ്റാളിൽ ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |