തൃശൂർ: ലോകകപ്പ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും നിലത്തിറങ്ങാതെ വഴിയോരങ്ങളിൽ നൂറുകണക്കിന് ഫ്‌ളക്‌സുകൾ. കാറ്റുകാലം ആയതിനാൽ പലതും അപകട ഭീഷണി ഉയർത്തുന്നുണ്ട്. പലയിടത്തും തദ്ദേശ സ്ഥാപനങ്ങളും പൊലീസും ഫ്‌ളക്‌സുകൾ അഴിക്കണമെന്ന നിർദ്ദേശം നൽകിയിരുന്നെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും ഫ്‌ളക്‌സുകൾ അഴിച്ചുമാറ്റാൻ തയ്യാറായിട്ടില്ല.
വിവിധ ക്ലബ്ബുകൾ, ടീമുകളുടെയും കളിക്കാരുടെയും ഫാൻസുകാർ എന്നിവരുടെ നേതൃത്വത്തിലാണ് നാടുനിറയെ ലോകകപ്പിന് ആവേശം പകർന്ന് പടുകൂറ്റൻ ഫ്‌ളക്‌സുകൾ ഉയർത്തിയത്. പലയിടത്തും ആഴ്ചകളോളം പണിയെടുത്താണ് പതിനായിരക്കണക്കിന് രൂപ ചെലവഴിച്ച് ഫ്‌ളക്‌സുകൾ ഉയർത്തിയത്.
എന്നാൽ കഴിഞ്ഞ എതാനും ദിവസങ്ങളായി ജില്ലയിൽ ശക്തമായ കാറ്റ് വീശുന്നുണ്ട്. ഇതേത്തുടർന്ന് ഫ്‌ളക്‌സുകൾ കീറി വഴിയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിലായിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി മഴ സാദ്ധ്യതയും പ്രവചിക്കുന്നുണ്ട്. ക്ലബ്ബുകാർ ഉയർത്തിയ ഫ്‌ളക്‌സുകൾ മാറ്റാൻ ബന്ധപ്പെട്ടവരോട് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും ഫാൻസുകാരെ പലരെയും കണ്ടെത്താൻ കഴിയുന്നില്ലെന്നും പൊലീസ് പറയുന്നു.
കോർപറേഷൻ പരിധിയിലും ഫ്‌ളക്‌സിന് കുറവില്ല
സ്വരാജ് റൗണ്ടിൽ അടക്കം ഫള്കസുകൾ വയ്ക്കരുതെന്ന് കർശന നിർദ്ദേശം ഉണ്ടെങ്കിലും അത് നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണുള്ളത്. ഫ്‌ളക്‌സുകളുടെ എണ്ണം കൂടുമ്പോൾ കോർപറേഷൻ അധികൃതർ നടപടി എടുത്ത് ഇവ മാറ്റുമെങ്കിലും വീണ്ടും രാഷ്ട്രീയ പാർട്ടികൾ അടക്കമുള്ളവർ വമ്പൻ ഫ്‌ള്കസുകളാണ് സ്ഥാപിക്കുന്നത്. കോർപറേഷന്റെ വിവിധ സ്ഥലങ്ങളിൽ ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട നിരവധി ഫ്‌ളക്‌സുകളാണ് കോർപറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ഇപ്പോഴും അഴിക്കാതെ നിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |