കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ (പി എഫ് ഐ) മുൻ ഭാരവാഹികളുടെ വീടുകളിൽ എൻ ഐ എ വ്യാപക റെയ്ഡ് നടത്തുന്നതിനിടെ ഒരാൾ കസ്റ്റഡിയിൽ. കൊച്ചി എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് എൻ ഐ എ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ വീട്ടിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായാണ് വിവരം. മുബാറക്കിനെ കൊച്ചി എൻ ഐ എ ഓഫീസിലെത്തിച്ചിരിക്കുകയാണ്.
അതേസമയം, എൻ ഐ എയുടെ റെയ്‌ഡ് വിവരം ചോർന്നതായി സംശയം. പത്തനംതിട്ടയിലാണ് വിവരം ചോർന്നത്. എൻ ഐ എ സംഘം എത്തുന്നതിന് മുൻപ് തന്നെ നേതാക്കൾ മുങ്ങിയതാണ് സംശയത്തിന് കാരണം. ഇത്തവണ പൊലീസിന്റെ കൂടി സഹകരണത്തോടെയായിരുന്നു എൻ ഐ എ റെയ്‌ഡ് നടത്തിയത്. ഇത് വിവരം ചോരാൻ കാരണമായെന്നാണ് സംശയിക്കുന്നത്.
പത്തനംതിട്ടയിൽ റെയ്‌ഡ് നടന്ന മൂന്നിടങ്ങളിലും നേതാക്കൾ ഉണ്ടായിരുന്നില്ല. പി എഫ് ഐ മുൻ മേഖലാ സെക്രട്ടറി മുഹമ്മദ് റാഷിദ് റെയ്‌ഡിന് മുൻപ് സ്ഥലം വിട്ടതാണ് വിവരചോർച്ച സംശയിക്കാൻ പ്രധാന കാരണം. സംസ്ഥാന സമിതി അംഗമായിരുന്ന നിസാറിന്റെ വീട്ടിലും റെയ്‌ഡ് നടന്നിരുന്നു. എന്നാൽ നിസാർ ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ വീട്ടിൽ നിന്ന് പോയെന്നാണ് വീട്ടുകാർ എൻ ഐ എ ഉദ്യോഗസ്ഥരെ അറിയിച്ചത്. പി എഫ് ഐ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന സജീവിന്റെ വീട്ടിൽ എൻ ഐ എ സംഘമെത്തിയപ്പോൾ ഇയാളും വീട്ടിലുണ്ടായിരുന്നില്ല. ഇതാണ് വിവരം ചോർന്നതായി സംശയം ബലപ്പെടാൻ കാരണം. ഇക്കാര്യത്തിൽ എൻ ഐ എ വിശദമായ അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ മറ്റിടങ്ങളിൽ റെയ്‌ഡ് നടത്തിയപ്പോൾ പ്രധാന നേതാക്കളെല്ലാം വീട്ടിൽതന്നെയുണ്ടായിരുന്നു.
സംസ്ഥാനവ്യാപകമായി 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സംഘടനയുടെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ,സാമ്പത്തിക സഹായം നൽകിയവർ എന്നിവരുടെ വീടുകളിലാണ് പരിശോധന. എൻ ഐ എയുടെ ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. പി എഫ് ഐ നിരോധനത്തിന്റെ തുടർച്ചയാണ് പുലർച്ചെ ആരംഭിച്ച റെയ്ഡ്. പി എഫ് ഐ നിരോധിച്ചെങ്കിലും രഹസ്യമായി സംഘടനയുടെ പ്രവർത്തനം നടക്കുന്നു എന്ന് രഹസ്വാന്വേഷണ ഉദ്യാേഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പരിശോധന എന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |