കണ്ണൂർ: കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി മലബാറിന്റെ തീൻമേശകൾ കൈയടക്കിയ കടൽവിഭവമായ കല്ലുമ്മക്കായ വിദേശ വിപണിയിലേക്ക്. കണ്ണൂർ, കാസർകോട് ജില്ലകളിലെ ജനപ്രിയ വിഭവം യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഷെൽഫിഷ് ഇനത്തിൽ വിദേശ വിപണിയിൽ സ്ഥാനം പിടിക്കുന്ന മത്സ്യങ്ങളിൽ ഒന്നാമനാകും.
കടലിൽ നിന്നു ശേഖരിക്കുന്ന കല്ലുമ്മക്കായയ്ക്ക് പുറമെ കണ്ണൂർ, കാസർകോട് ജില്ലകളിലെ കടലോര പ്രദേശങ്ങളിൽ ഇവ വ്യാപകമായി കൃഷി ചെയ്യാനും തുടങ്ങിയതോടെയാണ് വിദേശവിപണി ലക്ഷ്യമിടാൻ വിവിധ സംരംഭകർ തയ്യാറായത്. ഫിഷറീസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് വിദേശ വിപണി ചർച്ചകൾ നടക്കുന്നത്. അച്ചാർ, അരിക്കടുക്ക തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് ഇപ്പോൾ തന്നെ വിദേശത്ത് വൻഡിമാൻഡാണ്.
നവംബറിൽ വിത്തിട്ടാൽ ഏപ്രിൽ, മേയ് മാസമാകുമ്പോഴേക്കും വിളവെടുക്കാം. ഫിഷറീസ് വകുപ്പിൽ നിന്നും ഒരു യൂണിറ്റ് കല്ലുമ്മക്കായ കൃഷി ചെയ്യുന്നവർക്ക് 6000 രൂപയും നാല് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 24,000 രൂപയും സബ്സിഡി നൽകുന്നുണ്ട്.കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ കല്ലുമ്മക്കായ വിളയുന്ന പ്രദേശമാണ് ഏഴരകടൽതീരം. ഇവിടെയുള്ള ചേരക്കല്ല്, ചാമുണ്ഡിക്കല്ല്, ചെക്യാൻകല്ല്, വാണിയൻ കല്ല്, പരപ്പൻ കല്ല്, എടപ്പേത്ത് പാറ, ആനാക്കുഴി തുടങ്ങിയ പാറകളിലാണ് കല്ലുമ്മക്കായ ധാരാളമായി വിളയുന്നത്.
32 വകഭേദങ്ങൾ
മെടിളിടെ എന്ന ഷെൽഫിഷ് കുടുംബത്തിൽപ്പെട്ട കടലാമകൾക്ക് 32 വകഭേദങ്ങളുണ്ട്. പെർണാ വിറിയസ് എന്ന ശാസ്ത്രീയ നാമമുള്ള പച്ച പുറംതോടുള്ള കല്ലുമ്മക്കായകളാണ് കൂടുതൽ ഭക്ഷ്യയോഗ്യം. കിലോവിന് 300 രൂപ മുതൽ 800 രൂപ വരെയാണ് സീസണിൽ വില.
മലിനീകരണം ഭീഷണി
കടലിലെയും പുഴയിലെയും മലിനീകരണം കല്ലുമ്മക്കായ ഉത്പ്പാദനത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്ലാസ്റ്റിക്, കീടനാശിനികൾ, ഇലക്ട്രോണിക്‌സ് മാലിന്യങ്ങൾ എന്നിവ ഇവയുടെ വളർച്ചയ്ക്ക് തടസമാണ്. എന്നാൽ ജല ശുദ്ധീകരണത്തിന് കല്ലുമ്മക്കായകൾ സഹായിക്കുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു ദിവസം 25 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ഒരു കല്ലുമ്മക്കായക്ക് കഴിയും.
കല്ലുമ്മക്കായ കൃഷിയിൽ കർഷകന് ലാഭം താരതമ്യേന കുറവാണ്. ഇടനിലക്കാരായ ഏജന്റുമാരാണ് കൂടുതലായും ലാഭം നേടുന്നത്. ഏജന്റുമാരില്ലാതെ കർഷകർക്ക് നേരിട്ട് വിൽപ്പന നടത്താൻ കഴിയുന്ന രീതിയിൽ വിപണി കണ്ടെത്തി നൽകാൻ ഫിഷറീസ് വകുപ്പ് മുൻകൈയെടുക്കണം.
സുധീഷ് പുഞ്ചക്കാട്, കല്ലുമ്മക്കായ കർഷകൻ
കല്ലുമ്മക്കായ കൃഷി ജനകീയ മത്സ്യകൃഷിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ഒരു യൂണിറ്റിന് 40 ശതമാനം സബ്സിഡി നൽകി വരുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലുൾപ്പെടുത്തിയും കല്ലുമ്മക്കായ കർഷകർക്ക് ആനുകൂല്യം നൽകുന്നുണ്ട്. സി.കെ. ഷൈനി, ഡെപ്യൂട്ടി ഡയറക്ടർ ഫിഷറീസ്, കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |