തഴവ: ജില്ലയിലെ മൂന്ന് പോപ്പുലൻ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻ.ഐ.എ സംഘം ഇന്നലെ പരിശോധന നടത്തി. പോപ്പുലർ ഫ്രണ്ട് മുൻ ജില്ലാ പ്രസിഡന്റുമാരായ കുലശേഖരപുരം കടത്തൂർ വടക്കതിൽ വീട്ടിൽ ഷെമീർ, ശാസ്താംകോട്ട മയ്യത്തുംകര കുഴിവേലിൽ സിദ്ദിഖ്, പോപ്പുലർ ഫ്രണ്ട് മുൻ നേതാവും നേരത്തെ അറസ്റ്റിലായ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെ ബന്ധുവായ ഓച്ചിറ പായിക്കുഴി ഷഹിന മൻസിലിൽ അൻസാരി എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന.
ഷെമീറിന്റെ വീട്ടിൽ പുലർച്ചെ 4 ന് തുടങ്ങിയ റെയ്ഡ് രാവിലെ എട്ടോടെയാണ് അവസാനിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ തുടർന്ന് അറസ്റ്റിലായ സംസ്ഥാന സെക്രട്ടറി അബ്ദുൽ സത്താറിന്റെ സമീപവാസി കൂടിയാണ് ഷെമീർ. പരിശോധന നടക്കുമ്പോൾ ഷമീർ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇയാളുടെ വീട്ടിൽ നിന്ന് മൊബൈൽ ഫോൺ, മെമ്മറി കാർഡ്, വസ്തു സംബന്ധമായ രേഖകൾ എന്നിവ പിടിച്ചെടുത്തതായാണ് വിവരം.
അൻസാരിയുടെ വീട്ടിൽ നിന്ന് രണ്ട് സിം കാർഡുകൾ, ഒരു മൊബൈൽ ഫോൺ, പോപ്പുലർ ഫ്രണ്ടിന്റെ യൂണിഫോം, നാല് സി.ഡികൾ, ലഘുലേഖ എന്നിവ കണ്ടെടുത്തു. സിദ്ദിഖിന്റെ വീട്ടിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും രേഖകളും പിടിച്ചെടുത്തു. എൻ.ഐ.എ സംഘത്തിനൊപ്പം സെൻട്രൽ എക്സൈസ്, കസ്റ്റംസ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. വൻ പൊലീസ് സന്നാഹത്തിന്റെ കാവലിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |