കൊല്ലം: പെരിനാട് കുഴിയത്ത് മദ്യപ സംഘത്തിന്റെ ആക്രമണത്തിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. കുഴിയം എൻ.എസ്.എസ് കരയോഗം ഓഫീസിനടുത്ത് ഇന്നലെ അർദ്ധരാത്രിയായിരുന്നു ആക്രമണം. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി.
കൺട്രോൾ റൂം ഗ്രേഡ് എസ്.ഐ ഭക്തവത്സലൻ, സി.പി.ഒമാരായ സീനിയർ സി.പി.ഒ ഷിന്റോ, സിപി.ഒമാരായ വിഷ്ണു, ജിഷ്ണു, അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ചന്ദനത്തോപ്പ് മംഗലഴികത്ത് വീട്ടിൽ അഭിലാഷ് (30), ചന്ദനത്തോപ്പ് ചരുവിള പുത്തൻ വീട്ടിൽ അനീഷ് (31), ചന്ദനത്തോപ്പ് ലക്ഷ്മി ഭവനിൽ ചന്തുനായർ (30) എന്നിവരാണ് പിടിയിലായത്.
മദ്യലഹരിയിൽ യുവാക്കൾ പ്രശ്‌നമുണ്ടാക്കുന്നെന്ന വിവരത്തെ തുടർന്നാണ് ഗ്രേഡ് എസ്.ഐ ഭക്തവത്സലനും സി.പി.ഒ വിഷ്ണുവും സ്ഥലത്തെത്തിയത്. എന്നാൽ ഇവർക്ക് നേരെ യുവാക്കൾ അക്രമം അഴിച്ചുവിടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മറ്റ് മൂന്ന് പൊലീസുകരെയും അക്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് മൂന്ന് പേരെയും കീഴ്പ്പെടുത്തി.
ഭക്തവത്സലന് കമ്പിവടി കൊണ്ട് നെഞ്ചത്താണ് അടിയേറ്റത്. നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചതിനാൽ ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്. സി.പി.ഒ വിഷ്ണുവിന്റെ കൈയ്ക്ക് പരിക്കുണ്ട്. ജിഷ്ണുവിന്റെ യൂണിഫോം വലിച്ച് കീറി. അരുണിന്റെ തലയിൽ കമ്പി കൊണ്ട് അടിയേറ്റ് മുഴച്ചിട്ടുണ്ട്. ഷിന്റോയുടെ തലയ്ക്ക് കമ്പിവടി കൊണ്ട് അടിയേറ്റ് പൊട്ടലുണ്ട്. ഇവരെല്ലാം സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |