തിരുവനന്തപുരം:സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിയും ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയും ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റ് നൽകിയ സി.ബി.ഐ റിപ്പോർട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സി.ജെ.എം) കോടതി പരിഗണിക്കുന്നത് വൈകും. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി ഹൈക്കോടതി സ്ഥലം മാറ്റിയ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി കെ.വിദ്യാധരൻ ചുമതലയേൽക്കാൻ വൈകുന്നതാണ് കാരണം.
ലീഗൽ സർവീസ് അതോറിട്ടിയിലേത് ഡെപ്യൂട്ടേഷൻ തസ്തികയായതിനാൽ മുഖ്യമന്ത്രി ഫയലിൽ ഒപ്പിടാതെ വിടുതൽ നേടാനാവില്ല.കേരളത്തിന് പുറത്തെ പരിപാടികൾക്കു ശേഷം ഇന്ന് തലസ്ഥാനത്തെത്തുന്ന മുഖ്യമന്ത്രി,നാളെ കണ്ണൂരിൽ ഇന്ത്യൻ ലിറ്റററി കോൺഗ്രസ്, കോഴിക്കോട്ട് സംസ്ഥാന സ്‌കൂൾ കലോത്സവം എന്നിവയുടെ ഉദ്ഘാടനത്തിന് പോവും. അടുത്ത ബുധനാഴ്ച മടങ്ങിയെത്തിയ ശേഷമേ ഫയലിൽ ഒപ്പിടൂ. പിന്നീടേ കെ.വിദ്യാധരന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി ചുമതലയേൽക്കാനാവൂ.
ജുഡീഷ്യൽ ഒന്നാം ക്ലാസ്, പന്ത്രണ്ടാം കോടതി മജിസ്ട്രേറ്റ് ആശാ കോശിക്കാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ചുമതല. സി.ബി.ഐ റിപ്പോർട്ട് കൈപ്പറ്റിയത് ചാർജ്ജ് മജിസ്ട്രേറ്റാണ്. സി.ബി.ഐ റിപ്പോർട്ട് പരിഗണിക്കേണ്ടതും പരാതിക്കാരിക്ക് നോട്ടീസ് അയയ്ക്കേണ്ടതും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ്.
കോടതിയുടെ വിവേചനാധികാരം
സി.ബി.ഐ റിപ്പോർട്ട് തള്ളി, തന്റെ തെളിവുകൾ സ്വീകരിക്കണമെന്ന് പരാതിക്കാരിക്ക് ഹർജി നൽകാം. അതിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് നേരിട്ട് തെളിവെടുക്കാം. മൊഴി രേഖപ്പെടുത്താം. തെളിവുകളിൽ കഴമ്പുണ്ടെങ്കിൽ സി.ബി.ഐ റിപ്പോർട്ട് തള്ളി കൂടുതൽ അന്വേഷണത്തിന് ഉത്തരവിടാം. അല്ലെങ്കിൽ കോടതി നേരിട്ട് അന്വേഷിച്ച ശേഷം സി.ബി.ഐ വീണ്ടും അന്വേഷിക്കാനും ഉത്തരവിടാം.
ഉമ്മൻചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എം.പിമാരായ ഹൈബി ഈഡൻ, അടൂർപ്രകാശ്, മുൻമന്ത്രിയും എം.എൽ.എയുമായ എ.പി.അനിൽകുമാർ, എ.പി.അബ്ദുള്ളക്കുട്ടി, ഉമ്മൻചാണ്ടിയുടെ ഡൽഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവർക്കാണ് സി.ബി.ഐ ക്ലീൻചിറ്റ് നൽകിയത്.
സോളാർ പീഡനം :
അബ്ദുള്ളക്കുട്ടിക്കെതിരായ
പരാതിക്ക് ശാസ്ത്രീയ തെളിവില്ല
തിരുവനന്തപുരം: ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ. പി. അബ്ദുള്ളക്കുട്ടിക്കെതിരേ സോളാർ വിവാദ നായിക ഉന്നയിച്ച പീഡന പരാതി ശാസ്ത്രീയ തെളിവുകളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് സി.ബി.ഐ കണ്ടെത്തി.
കണ്ണൂർ എം.എൽ.എയായിരുന്നപ്പോൾ സോളാർ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ കരാർ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയെന്നും, പിന്നീട് നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മാസ്കോട്ട് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നുമാണ് പരാതി. പരാതിയിലോ പൊലീസിന് നൽകിയ മൊഴിയിലോ ഈ ദിവസങ്ങൾ ഏതാണെന്ന് വെളിപ്പെടുത്തിയില്ല.
2013ൽ നിയമസഭാ സമ്മേളനം നടന്ന ഫെബ്രുവരിയിൽ ഒരു ദിവസം പോലും പരാതിക്കാരിയും അബ്ദുള്ളക്കുട്ടിയും ഒരേ ടവർ ലൊക്കേഷനിൽ വന്നിട്ടില്ല.
മാസ്കോട്ട് ഹോട്ടലിലെ സന്ദർശക രജിസ്റ്ററിൽ ഈ കാലയളവിൽ പരാതിക്കാരിയുടെ പേരോ വിവരങ്ങളോ ഇല്ല. ഈ തീയതികൾ സി.ബി.ഐയോടും പരാതിക്കാരി വെളിപ്പെടുത്തിയില്ല. പരാതിക്കാരിയും അബ്ദുള്ളക്കുട്ടിയും തമ്മിൽ നിരന്തരം ഫോൺവിളിയുണ്ടായിരുന്നു. എന്നാൽ പീഡന പരാതി തെളിയിക്കാനുതകുന്ന സാഹചര്യ തെളിവുകൾ പോലുമില്ല. സംഭവസമയം പരാതിക്കാരി ധരിച്ചിരുന്നതെന്നു പറഞ്ഞ് ഹാജരാക്കിയ വസ്ത്രങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലവും കിട്ടിയിട്ടില്ല.
പീഡനപരാതി അവസാനിപ്പിക്കണമെന്ന് അബ്ദുള്ളക്കുട്ടി ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി മൊഴി നൽകിയ ദിവസം, അവർ മറ്റൊരു കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്നു. അവരുടെ ഫോൺ അന്ന് പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. സി.ബി.ഐയ്ക്ക് തെളിവ് നൽകാൻ പരാതിക്കാരി തയ്യാറാകാത്തതും, ലഭ്യമായ വിവരങ്ങളിലെ ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ അഭാവവും പരിഗണിച്ച് കേസ് അവസാനിപ്പിക്കണമെന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |