കണ്ണൂർ: അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ പി. ജയരാജനെ സംരക്ഷിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന അഡ്വ. ടി.പി. ഹരീന്ദ്രന്റെ ആരോപണം ഇന്ന് നടക്കുന്ന യു.ഡി.എഫ് യോഗത്തെ ചൂടുപിടിപ്പിക്കും. ഹരീന്ദ്രന്റെ ആരോപണം കെ. സുധാകരൻ ഏറ്റുപിടിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് മുതിർന്ന ലീഗ് നേതാവ് പ്രതികരിച്ചത്. പത്തുവർഷം മുമ്പുള്ള ഷുക്കൂർ വധക്കേസ് യു.ഡി. എഫിൽ പുതിയ വിവാദങ്ങൾക്കാണ് വിത്തു പാകിയിരിക്കുന്നത്.
പി. ജയരാജനെതിരെ ദുർബലവകുപ്പുകൾ ചുമത്താൻ അന്വേഷണ ഉദ്യോഗസ്ഥനോട് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്ന ആരോപണത്തിലുറച്ച് അഡ്വ. ടി.പി. ഹരീന്ദ്രൻ ഇന്നലെയും രംഗത്ത് വന്നു. രാഷ്ട്രീയത്തിലെ കൊടുക്കൽ വാങ്ങലുകളുടെ ഭാഗമായിരുന്നു ഇടപെടലെന്ന് കരുതുന്നു. ആരുടേയും കോളാമ്പിയല്ല. ആരുടേയും പ്രേരണയിലല്ല ആരോപണം ഉന്നയിച്ചതെന്നും പറഞ്ഞു.
അതേസമയം, ആരോപണം ഉന്നയിച്ച ടി.പി. ഹരീന്ദ്രനോട് താൻ നിയമോപദേശം തേടിയിട്ടില്ലെന്ന് റിട്ട. അഡിഷണൽ എസ്.പിയും അന്നത്തെ കണ്ണൂർ ഡിവൈ.എസ്.പിയുമായ പി. സുകുമാരൻ പറഞ്ഞു. റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപ് ഹരീന്ദ്രനെ ഓഫീസിലെത്തി കണ്ടിട്ടില്ല. കേസിൽ രാഷട്രീയ ഇടപെടലുണ്ടായതായി അന്നത്തെ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ. നായർ തന്നോട് പറഞ്ഞിട്ടില്ല.
2012 ഫെബ്രുവരി 20നാണ് പട്ടുവം അരിയിലിൽ യൂത്ത് ലീഗ് പ്രവർത്തകനായ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെടുന്നത്. സി.പി.എം പ്രവർത്തകർ തടങ്കലിൽ വച്ച് വിചാരണ നടത്തി കൊന്നെന്നാരോപിച്ച് ലീഗും കോൺഗ്രസും നടത്തിയ പ്രതിഷേധത്തിനൊടുവിൽ അന്നത്തെ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഉൾപ്പടെയുള്ള നേതാക്കളെ പ്രതി ചേർത്തു. 2016ൽ ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിട്ടു.
ഗൂഢാലോചനയെന്ന്
കുഞ്ഞാലിക്കുട്ടി
മലപ്പുറം: അരിയിൽ ഷുക്കൂർ വധക്കേസിൽ ടി.പി. ഹരീന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയാണെന്ന് ലീഗ് നേതൃത്വത്തിന് ബോധ്യപ്പെട്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതേവിടില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചില പേരുകൾ സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഷുക്കൂർ മുസ്ളിം ലീഗ് പ്രവർത്തകരുടെ വികാരമാണ്. അത് ഉപയോഗിച്ച് എനിക്കെതിരെ ആരോപണം ഉന്നയിച്ചവർക്കെതിരെ ഏതറ്റം വരെയും പോകും.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി തന്നെ ആരോപണം തള്ളിയിട്ടുണ്ട്. ഓർക്കാപ്പുറത്തുള്ള വെളിപാടിന് പിന്നിൽ എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് ഗൂഢാലോചന ബോധ്യപ്പെട്ടത്. കെ.പി.സി.സി പ്രസിഡന്റിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. ഒരുപാട് വേട്ടയാടലുകൾക്ക് ഇരയായിട്ടുണ്ടെങ്കിലും ഒന്നിന്റെയും പിറകെ പോവുകയോ കേസ് കൊടുക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, ഇത് ഞാൻ വിടില്ല. ആവശ്യമെങ്കിൽ ഞാൻ തന്നെ കേസ് കൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |