ന്യൂഡൽഹി: കേന്ദ്ര ഏജൻസികളെ ദുർവിനിയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടാനും തന്റെ സഹപ്രവർത്തകരിൽ ചിലർക്ക് നേരിടേണ്ടി വന്ന പീഡനങ്ങൾ ഭാവിയിൽ ആർക്കുമുണ്ടാകാതിരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണുമെന്ന് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ജയിൽ മോചിതനായ ശേഷമാണ് പവാർ ഇക്കാര്യം വ്യക്തമാക്കിയത്.
ദേശ്മുഖിന്റെയും ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെയും അറസ്റ്റ് അന്വേഷണ ഏജൻസികളുടെ അധികാര ദുർവിനിയോഗത്തിന്റെ ഉദാഹരണമാണെന്ന് പവാർ ചൂണ്ടിക്കാട്ടി. ഏജൻസികളെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്നതിന്റെ നല്ല ഉദാഹരണമാണ് ഇരുവരുടയും അറസ്റ്റ്. സമാന സാഹചര്യത്തിലൂടെ ആരും കടന്ന് പോകാൻ പാടില്ല. ദേശ്മുഖിനെ കോടതി ജയിൽ മോചിതനാക്കിയതിലൂടെ അധികാര ദുർവിനിയോഗം നടന്നിട്ടുണ്ടെന്ന് വ്യക്തമായി. ഈ സാഹചര്യമുണ്ടാക്കിയവരെ കുറിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചിന്തിക്കണം.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൽ എന്ത് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നതിനെ കുറിച്ച് തന്റെ പാർട്ടി പഠിക്കുകയാണെന്നും പാർലമെന്റിൽ ഇത് പുനഃപരിശോധിക്കണമെന്ന വിഷയം ഉന്നയിക്കുമെന്നും പവാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |