തിരുവനന്തപുരം: കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി. ജയരാജൻ ഉന്നയിച്ച ഗുരുതര സാമ്പത്തിക കുറ്റാരോപണം വൻ വിവാദമായ സാഹചര്യത്തിൽ ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത് ഇ.പി. ജയരാജൻ നിലപാട് വിശദീകരിച്ചേക്കും.
വൈദേകം ആയുർവേദ റിസോർട്ടുമായി തനിക്ക് വ്യക്തിപരമായി ബന്ധമില്ലെന്ന നിലപാടാകും ജയരാജൻ സ്വീകരിക്കുക. സംസ്ഥാന പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം പി.ബി നിർദ്ദേശിച്ച സാഹചര്യത്തിൽ വിഷയം ഇന്ന് സെക്രട്ടേറിയറ്റിന് പരിഗണിക്കാതിരിക്കാനാവില്ല. ആരോപണം സെക്രട്ടേറിയറ്റ് ചർച്ചചെയ്ത് തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിടാനും സാദ്ധ്യതയുണ്ട്.
വിഷയം സർക്കാരിനെതിരായ ആയുധമായി പ്രതിപക്ഷം ഏറ്റെടുത്തിരിക്കെ അതിനെ പ്രതിരോധിക്കാനുള്ള ബദൽ പ്രചരണപരിപാടികളും സി.പി.എമ്മിന് ആലോചിക്കേണ്ടി വരും. വിഭാഗീയത വീണ്ടും ശക്തിപ്പെടാതെയും നോക്കണം.
തൃക്കാക്കര റിപ്പോർട്ടും
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പഠിച്ച രണ്ടംഗ പാർട്ടി കമ്മിഷൻ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. നേതാക്കളുടെ വീഴ്ചയാണ് തോൽവിയിലെത്തിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. ആദ്യം സ്ഥാനാർത്ഥിയായി അരുൺകുമാറിന്റെ പേര് പ്രചരിക്കുകയും ചുവരെഴുത്തുകൾ നടത്തുകയും ചെയ്തത് ആശയക്കുഴപ്പവും തിരിച്ചടിയുമുണ്ടാക്കി. റിപ്പോർട്ട് ഇന്ന് സെക്രട്ടേറിയറ്റ് ചർച്ച ചെയ്ത് അന്തിമതീരുമാനം ജില്ലാ കമ്മിറ്റിക്ക് വിട്ടേക്കും.
ഇ.പി. തിരുവനന്തപുരത്തേക്ക് തിരിച്ചു
കണ്ണൂർ : ഇന്ന് നടക്കുന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാനായി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇന്നലെ രാത്രി മാവേലി എക്സ്പ്രസിലാണ് യാത്ര തിരിച്ചത്. മാദ്ധ്യമ പ്രവർത്തകർ റിസോർട്ട് വിവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ എന്തൊരു ചൂട്, കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടതെന്നായിരുന്നു മറുപടി. ഒടുവിൽ കൈകൂപ്പി നമസ്കാരം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
കഴിഞ്ഞ ദിവസം പി.ബി യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് ജയരാജൻ വിവാദം ചോദിച്ചപ്പോൾ നല്ല തണുപ്പാണല്ലോ എന്നായിരുന്നു മറുപടി.
ഇ.പി ആരോപണത്തിൽ
പിണറായി പ്രതികരിക്കണം:
ചെന്നിത്തല
തിരുവനന്തപുരം: ഇ.പി. ജയരാജനെതിരായ ഗുരുതര ആരോപണങ്ങൾ പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പ്രതികരിക്കാത്തത് ദുരൂഹമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന പിണറായി ഇ.പിക്കെതിരായ പരാതി ഇത്രയും കാലം കൈയിൽ വച്ചു കൊണ്ടിരുന്നുവെന്നത് ഗുരുതര വീഴ്ചയാണ്. പരാതി തേച്ചുമായ്ച്ച് കളയാനാണ് ഉദ്ദേശ്യമെങ്കിൽ അതിന് വലിയ വില നൽകേണ്ടി വരും. ഒന്നാം പിണറായി സർക്കാരിന്റെ അഴിമതികളേറെയും മുഖ്യമന്ത്രിയും ഇ.പി. ജയരാജനും അറിഞ്ഞു കൊണ്ടാണ്. അതിനാലാണ് പിണറായി മൗനം പാലിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |