SignIn
Kerala Kaumudi Online
Friday, 19 April 2024 2.59 PM IST

ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ച സംഭവം: മരുന്ന് കമ്പനിക്കെതിരെ കേന്ദ്രത്തിന്റെ അന്വേഷണം

usbekistan

ന്യൂഡൽഹി: ചുമയ്‌ക്കുള്ള ഇന്ത്യൻ നിർമ്മിത സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ച സംഭവത്തിൽ നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക് കമ്പനിക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. മരിയോൺ ബയോടെക് നിർമ്മിച്ച ഡോക് -1 മാക്‌സ് എന്ന മരുന്ന് കഴിച്ച കുട്ടികളാണ് മരിച്ചത്. എഥിലീൻ ഗ്ലൈക്കോൾ എന്ന വിഷ പദാർത്ഥത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് സിറപ്പ് ഉസ്ബെക്കിസ്ഥാനിൽ നിരോധിച്ചു. ഇന്ത്യയിലും മരുന്ന് വിലക്കിയിട്ടുണ്ട്.

സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെയും (സി‌.ഡി‌.എസ്‌.സി‌.ഒ) ഉത്തർപ്രദേശ് ഡ്രഗ്‌സ് കൺട്രോളിംഗ് ആൻഡ് ലൈസൻസിംഗ് അതോറിട്ടിയുടെയും സംഘം മരിയോൺ ബയോടെക്കിന്റെ നോയിഡയിലെ നിർമ്മാണ കേന്ദ്രത്തിൽ സംയുക്ത പരിശോധന നടത്തി സാമ്പിളുകൾ ചണ്ഡീഗഢിലെ റീജിയണൽ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലേക്ക് അയച്ചു. പരിശോധനയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കഫ് സിറപ്പ് ഇന്ത്യയിൽ വിതരണം ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കാനും മരിയോൺ ബയോടെക്കിനോട് ആവശ്യപ്പെട്ടു.

കമ്പനിക്ക് തെറ്റു പറ്റിയിട്ടില്ലെന്നും സാമ്പിൾ പരിശോധനാ റിപ്പോർട്ട് വരുന്നതുവരെ കാക്കണമെന്നും മരിയോൺ ബയോടെക്കിന്റെ നിയമ പ്രതിനിധി ഹസൻ ഹാരിസ് പറഞ്ഞു. കമ്പനിയുടെ പ്രാദേശിക പ്രതിനിധി ഉൾപ്പെടെയുള്ളവർക്കെതിരെ ഉസ്ബെക്കിസ്ഥാനിൽ നിയമനടപടി ആരംഭിച്ചു. ഇവർക്കാവശ്യമായ നിയമ സഹായം നൽകുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

 ദുരന്തമുണ്ടാക്കിയത് ഓവർ ഡോസ്
ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ, ഫാർമസിയിൽ നിന്ന് നേരിട്ട് വാങ്ങിയ മരുന്നുകൾ കൂടിയ അളവിൽ നൽകിയതാണ് ഉസ്ബെക്കിസ്ഥാനിൽ കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് മുമ്പ് കുട്ടികൾ ഒരാഴ്‌ചയോളം 2.5 മുതൽ 5 മില്ലി തോതിൽ ദിവസം നാലു തവണ മരുന്ന് കഴിച്ചിരുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹരിയാനയിലി മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച ചുമ സിറപ്പ് കഴിച്ച് ഈ വർഷം ആദ്യം, ഗാംബിയയിൽ 70 കുട്ടികൾ മരിച്ചിരുന്നു. തുടർന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ നിർദ്ദേശ പ്രകാരം കമ്പനി പൂട്ടി. വിഷയത്തിൽ ലോകാരോഗ്യ സംഘടന ഇടപെട്ടതിനെ തുടർന്ന് മരുന്നുകൾ സർക്കാർ ലബോറട്ടറികളിൽ കർശന പരിശോധനയ്‌ക്ക് വിധേയമാക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ വി.ജി. സോമാനി നിർദ്ദേശം നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.