കൽപ്പറ്റ: മൂന്നുനാൾ നീണ്ടുനിൽക്കുന്ന പ്രഥമ വയനാട് സാഹിത്യോത്സവത്തിന് ദ്വാരകയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഒാൺലൈനായി ഉദ്ഘാടനം ചെയ്തു. എഴുത്തിൽ നിന്നും വായനയിൽ നിന്നും യുവതലമുറ മാറി നിൽക്കുന്നതായി പലരും കരുതുന്ന കാലത്ത് വേറിട്ട അനുഭവമായിരിക്കും വയനാട് ലിറ്ററേച്ചർ ഫെസ്റ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തി. ജനങ്ങളെ ഒരുമിപ്പിക്കുന്നതാണ് പ്രഥമ വയനാട് സാഹിത്യോത്സവമെന്ന് രാഹുൽഗാന്ധി എം പി സന്ദേശത്തിൽ പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അദ്ധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് പ്രസംഗിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ ജോസ് സ്വാഗതവും ക്യുറേറ്റർ ഡോ.ജോസഫ് കെ ജോബ് നന്ദിയും പറഞ്ഞു.
'എഴുത്തിന്റെ വയനാടൻ ഭൂമിക' എന്ന ചർച്ചയിൽ കൽപ്പറ്റ നാരായണൻ, കെ.ജെ.ബേബി, ഷീല ടോമി, കെ.യു.ജോണി എന്നിവർ സംസാരിച്ചു. 'ലോക നവീകരണത്തിന് ദലിത് ആദിവാസി സമൂഹത്തിന്റെ എഴുത്തും വായനയും' എന്ന ചർച്ചയിൽ സണ്ണി എം കപിക്കാട്, ധന്യ വേങ്ങച്ചേരി, സുകുമാരൻ ചാലിഗദ്ദ, മണിക്കുട്ടൻ പണിയൻ എന്നിവർ സംസാരിച്ചു. കവിയരങ്ങിൽ മുസ്തഫ ദ്വാരക മോഡറേറ്ററായി. ചലച്ചിത്രോത്സവം ബീനാ പോൾ ഉദ്ഘാടനം ചെയ്തു. കഥയരങ്ങിൽ സക്കറിയ, പി.കെ.പാറക്കടവ്, എസ്.സിതാര, വി.എച്ച്.നിഷാദ് എന്നിവർ സംസാരിച്ചു. 'കൊവിഡാനന്തര ലോകം: ആരോഗ്യം ,സാഹിത്യം സംസ്കാരം' എന്ന വിഷയത്തിൽ കൽപ്പറ്റ നാരായണൻ, ഡോ.ടി.ജയകൃഷ്ണൻ, ഡോ.എ.ഗോകുൽദേവ്, ശ്യാം സുധാകരൻ എന്നിവർ സംസാരിച്ചു. 'ഇന്ത്യൻ സംസ്കാരം:ബഹുസ്വരതയുടെ പ്രതിസന്ധി' എന്ന വിഷയത്തിൽ കെ.സച്ചിദാനന്ദൻ സംസാരിച്ചു. അരുന്ധതി റോയിയുമായി സംവാദം നടന്നു. രാത്രി സംഗീത സംവിധായകൻ അലക്സ് എം പോൾ നയിച്ച ട്രൈബൽ ബാൻഡ് അരങ്ങേറി. ഇന്ന് രാവിലെ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കിയ ഇന്ത്യ എന്ന വിഷയത്തിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |