പത്തനംതിട്ട : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ജില്ലയിലെ മൂന്ന് നേതാക്കളുടെ വീടുകളിൽ എൻ.എെ.എ റെയ്ഡ് നടത്തി. പെൻഡ്രൈവുകളും പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ടിന്റെ സോണൽ സെക്രട്ടറി ആനപ്പാറ തോലിയാനിക്കരയിൽ നിസാർ, സംഘടനയുടെ സോണൽ ഇൻ ചാർജ് കുലശേഖരപേട്ട ചരിവുതുണ്ട് പുരയിടത്തിൽ റാഷിദ്, പഴകുളം തടത്തിവിളയിൽ സജീവ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ഇന്നലെ പുലർച്ചെ മൂന്ന് മുതൽ രാവിലെ ഒൻപതേകാൽ വരെ റെയ്ഡ് നീണ്ടു.
കൊച്ചി ടീമിലെ ഇൻസ്പെക്ടർമാരായ അരുൺ മഹേഷ്, രാജേഷ് മിശ്ര എന്നിവരുടെ നേതൃത്തിലാണ് എൻ.എെ.എ സംഘമെത്തിയത്. കേന്ദ്ര നികുതി വകുപ്പിലെ രണ്ട് ഗസറ്റഡ് ഒാഫീസർമാരും ഒപ്പമുണ്ടായിരുന്നു.
റെയ്ഡ് നടക്കുമ്പോൾ നിസാറും റാഷിദും വീട്ടിലുണ്ടായിരുന്നില്ല. നിസാറിന്റെ ഭാര്യയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകൾ, പി.എഫ്.എെ എന്ന് എഴുതിയ ഫയൽ സൂക്ഷിച്ചിരുന്ന ബാഗ് എന്നിവ കസ്റ്റഡിയിലെടുത്തു. പി.എഫ്.എെയുടെ സംസ്ഥാന സമിതിയംഗം കൂടിയായിരുന്ന ഇയാൾ പത്രലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്.
റെയ്ഡ് വിവരം ചോർന്നു ?
എൻ.എെ.എയുടെ പത്തനംതിട്ടയിലെ റെയ്ഡിന്റെ വിവരം പൊലീസിൽ നിന്ന് ചോർന്നതായി സംശയം. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ പൊലീസ് അകമ്പടിയിൽ എൻ.എെ.എ സംഘം എത്തിയപ്പോൾ നേതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. നിസാർ കോഴിക്കോട്ടേക്ക് പോയി എന്നാണ് ബന്ധുക്കൾ എൻ.എെ.എയോടു പറഞ്ഞത്. റാഷിദ് ബന്ധുവീട്ടിലാണെന്ന് ഇയാളുടെ ബന്ധുക്കൾ പറഞ്ഞു. റെയ്ഡ് വിവരം പൊലീസിൽ നിന്ന് മുൻകൂട്ടി അറിഞ്ഞ് നേതാക്കൾ മുങ്ങിയതാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. റാഷിദിന്റെ കിടപ്പുമുറിയിലെ ഫാനും ലൈറ്റും ഒാണായതും വാതിൽ തുറന്ന നിലയിലായിരുന്നതുമാണ് റെയ്ഡ് ചോർന്നെന്ന ആക്ഷേപത്തിന് കാരണമായത്. റെയ്ഡ് വിവരം ചോർന്നിട്ടില്ലെന്ന് ജില്ലാ പൊലീസ് ചീഫ് സ്വപ്നിൽ മധുകർ മഹാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |