കണ്ണൂർ: അദ്ധ്യയന വർഷം അവസാനിക്കാനിരിക്കെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് തുക സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മുടങ്ങി. 2019 മുതലുള്ള സ്കോളർഷിപ്പ് കുടിശ്ശിക 8 കോടിയോളം വരുമെന്നാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമായത്. എൽ.എസ്. എസ്, യു.എസ്.എസ് പരീക്ഷയിൽ വിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കൾ എ.ഇ.ഒ, ഡി.ഇ.ഒ ഓഫീസുകളിൽ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല.
എൽ.എസ്.എസ് 1000, യു.എസ്.എസ് 1500
പ്രൈമറി,അപ്പർപ്രൈമറി ക്ളാസുകളിൽ ഏറ്റവും വലിയ പൊതുപരീക്ഷകളാണ് എൽ.എസ്.എസും യു.എസ്.എസും. എൽ.എസ്.എസിന് 1000 രൂപയും യു.എസ്.എസിന് 1500 രൂപയുമാണ് ലഭിക്കുന്നത്. ഭാഷ, ഗണിതം, അടിസ്ഥാന ശാസ്ത്രം, പരിസര പഠനം, ഇംഗ്ളീഷ് തുടങ്ങിയ വിഷയങ്ങളിലെ അറിവും പ്രയോഗ പാടവവുമാണ് ചോദ്യങ്ങൾ. ഒന്നാംപാദ പരീക്ഷയിൽ ഈ വിഷയങ്ങളിൽ എ ഗ്രേഡിനുള്ള മാർക്ക് ലഭിച്ച കുട്ടികൾക്കാണ് എൽ.എസ്.എസ് പരീക്ഷ എഴുതാനുള്ള യോഗ്യത. യു.എസ്.എസ് എഴുതാനുള്ള യോഗ്യത ഏഴാം ക്ളാസിലെ ഭാഷാവിഷയങ്ങളിലും ഒന്നാംപാദ പരീക്ഷയിൽ എ ഗ്രേഡ് ലഭിക്കലാണ്. എന്നാൽ പ്രത്യേക നിബന്ധനകൾക്ക് വിധേയമായിനാൽ പേപ്പറുകളുടെ ഭാഷാവിഷയങ്ങളിൽ ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹിക ശാസ്ത്രം രണ്ടിന് എ ഗ്രേഡും ഒന്നിന് ബി ഗ്രേഡും നേടിയവരെയും പരിഗണിക്കും.
ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ കണക്കുകൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് ലഭിച്ച മറുപടി. ഓരോ ഓഫീസിൽ നിന്നുമാണ് കുടിശ്ശിക വിവരങ്ങൾ ശേഖരിച്ചത്. വിദ്യാഭ്യാസ വകുപ്പ് ക്രിയാത്മകമായും കാര്യക്ഷമമായും പ്രവർത്തിക്കാത്തതാണ് വിവര ശേഖരണത്തിന് തടസ്സമാകുന്നത്. സർക്കാരിൽ നിന്ന് അലോട്ട്മെന്റ് നേടിയെടുക്കാനുള്ള നടപടികളും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.
രാജു വാഴക്കാല, വിവരാവകാശ പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |