ഒരു സംഗീത സംവിധായകൻ വിവിധ സംഗീതോപകരണങ്ങളെ ഒരേ ഈണത്തിലേക്ക് ആവാഹിക്കുന്നതുപോലെ കളിക്കളത്തിലെ വ്യത്യസ്ത ഘടകങ്ങളെ സംയോജിപ്പിച്ച് ഫുട്ബാളിന്റെ മാന്ത്രിക ശീലുകൾ സൃഷ്ടിച്ച വിസ്മയമാണ് പെലെ. കാലിൽ പന്തുകിട്ടിയാൽനേരേ ഗോളടിക്കുന്ന പെലെയെ കാണാൻ കഴിയില്ല. പന്തു കിട്ടുമ്പോൾ അതീവ വേഗതയോടെ അതിനെ മുന്നോട്ടുകൊണ്ടുപോകാനും തടുക്കാൻ വരുന്നവനെ അതേവേഗതയിൽ വെട്ടിയൊഴിഞ്ഞു പോകാനും പെലെയ്ക്ക് കഴിഞ്ഞിരുന്നു. മനസിൽ കരുതുന്ന ലക്ഷ്യത്തിലേക്ക് പന്ത് പായിക്കാനും അല്ലെങ്കിൽ സഹതാരത്തിന് മറിച്ചുകൊടുക്കാനും പെലെയ്ക്ക് സൂക്ഷ്മമായ കഴിവുണ്ടായിരുന്നു.
ഒരേസമയം ഗോൾ നേടാനും സഹതാരങ്ങൾക്ക് ഗോളടിക്കാൻ വഴിയൊരുക്കാനും മിഡ്ഫീൽഡിൽ പന്ത് നിയന്ത്രിച്ചു നിറുത്താനും പെലെയ്ക്ക് കഴിഞ്ഞിരുന്നു. കളിക്കളത്തിൽ ആര് എവിടെയയാക്കെ നിൽക്കുന്നുതെന്ന് ഞൊടിയിടയിൽ മനസിലാക്കി തന്ത്രങ്ങൾ മെനയാനുള്ള അസാമാന്യമായ കഴിവാണ് അദ്ദേഹത്തെ വേറിട്ടുനിറുത്തിയത്.90 മിനിട്ടുനേരം കളിക്കളത്തിലെ ഒാരോ ചലനങ്ങളും ഒപ്പിയെടുക്കാൻ സാധിച്ചിരുന്ന പെലെയെ കബളിപ്പിക്കാൻ ശാരീരികമായ എല്ലാ മുറകളും അക്കാലത്തെ ഡിഫൻഡർമാർ പയറ്റിയിരുന്നു. എന്നാൽ ഒടുവിലത്തെ ചിരി തന്റേതാക്കി മാറ്റി പെലെ ഫുട്ബാൾ രാജാവായി മാറി. തളരാത്ത കായികശേഷിക്ക് അതിൽ പ്രധാന പങ്കുണ്ടായിരുന്നു. ബ്രസീലിയൻ തെരുവുകളിലിൽ തേച്ചുമിനുക്കിയെടുത്ത ജീവിതാനുഭവങ്ങൾ വെല്ലുവിളികളെ നേരിടുന്നതിൽ പെലെയ്ക്ക് മാനസികമായി കരുത്തുപകർന്നു.
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ അണിനിരന്ന ഒരു കാലത്തുനിന്നാണ് പെലെ കാലത്തിനപ്പുറത്തേക്ക് വളർന്നത്. ഹംഗറിയുടെ പുഷ്‌കാസും ഡീ സ്റ്റിഫാനോയും കൈസർ ബെക്കൻ ബോവറും ജസ്റ്റ് ഫൊണ്ടെയ്നും റെയ്മെൻ കോപ്പയും ലംഗ് യാഷീനും ഷിയാസിനോയും യോഹാൻ ക്രൈഫുമൊക്കെ അരങ്ങുവാണ കാലഘട്ടത്തിലാണ് കാൽപ്പന്തുകളിക്കുന്ന എല്ലായിടത്തും പെലെ ഒരു ഇതിഹാസമായി മാറിയത്. മറ്റുള്ളവർക്കൊന്നും നേടാൻ കഴിയാത്ത അമരത്വം അദ്ദേഹം നേടിയെടുത്തത് കളിക്കളത്തിൽ കെട്ടഴിച്ചുവിട്ട പടക്കുതിരയുടെ വീര്യം കൊണ്ടായിരുന്നു.
ഫുട്ബാൾ പെലെയ്ക്ക് സർഗാത്മകത നിറഞ്ഞൊഴുകിയ പാനപാത്രമായിരുന്നു. ഒഴിഞ്ഞ പെട്ടിയിൽ നിന്ന് വർണ റിബണുകൾ പുറത്തെടുക്കുന്ന മാന്ത്രികനെപ്പോലെ അയാൾ ഗോളുകൾ നേടിക്കൊണ്ടിരുന്നു. ഇളം മുളംതണ്ടിൽ നിന്ന് നാദ വിസ്മയം തീർക്കുന്ന സംഗീതഞ്ജനെപ്പോലെ കാൽപ്പന്തുകളിയുടെ ഈണങ്ങൾ സൃഷ്ടിച്ചു. ലാസ്യവും താണ്ഡവവും ഒരു പോലെ വഴങ്ങുന്ന നർത്തകനെപ്പോലെ അതിവേഗച്ചുവടുകളും മനോഹര പാദചലനവീചികളും സമന്വയിച്ച നൃത്തരൂപങ്ങളൊരുക്കി. തികഞ്ഞ അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ ദ്രുതചലനങ്ങളും ആക്രമണമുഹൂർത്തങ്ങളും ഒരുക്കി. അതിലെല്ലാമുപരി, മനുഷ്യനെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ മാത്രമായി ഇത്രകാലം നമുക്ക് മുന്നിൽ ജീവിച്ചിരുന്നു...
ശൂന്യതയിൽ നിന്ന് ഇതിഹാസത്തിലേക്ക്
ജനനം : 1940 ഒക്ടോബർ 24 -
കറുത്തമുത്ത് എന്ന് അറിയപ്പെടുന്ന ഫുട്ബോൾ താരം പെലെ ബ്രസീലിന്റെ ഒരു സാധാരണ നീഗ്രോ കുടുംബത്തിലാണ് പിറന്നത്.
ചെറുപ്പത്തിൽ കൂട്ടുകാരോടൊപ്പം കടലാസ് പന്ത് തട്ടിക്കളിച്ചാണ് വളർന്നത്. സ്വന്തമായി ഒരു പന്ത് പോലും വാങ്ങാൻ കഴിവില്ലായിരുന്നു. വ്ളാഡിമർ ബ്രിട്ടോ എന്ന മുൻ ലോകകപ്പ് താരം കൂടിയായ ഫുട്ബോൾ കോച്ച് ആ കുട്ടിയെ തന്റെ ക്ലബിൽ അംഗമാക്കി.
1957-ൽ സാന്റോസ് ക്ലബ്ബിനുവേണ്ടി കളിച്ചുകൊണ്ടാണ് പെലെ തന്റെ ഫുട്ബോൾ കളിയിലെ അരങ്ങേറ്റം നടത്തിയത്.
പതിനാറാമത്തെ വയസ്സിൽ ബ്രസീലിന്റെ ദേശീയ ടീമിൽ അംഗമായി. 1958-ലെ ലോകകപ്പ് ഫുട്ബോളിൽ പത്താം നമ്പർ ജേഴ്സിയണിഞ്ഞ പെലെ നിരവധി ഗോളുകൾ അടിച്ചു. ഫൈനലിൽ 5-2 ന് സ്വീഡനെ തോല്പിച്ച് ബ്രസീൽ ലോകചാമ്പ്യന്മാരായപ്പോൾ അതിൽ രണ്ടു ഗോളുകൾ പെലെയുടെ സംഭാവനയായിരുന്നു.
1962-ലെ ചിലി ലോകകപ്പിൽ പരിക്ക് മൂലം ഫൈനലിൽ പെലെ കളിച്ചിരുന്നില്ല. ആ ലോകകപ്പ് ബ്രസീൽ നേടി.
1966-ലെ ലോകകപ്പിൽ എതിർ ടീമിൽ കളിച്ചവർ പെലെയെ ശാരീരികമായി ഒതുക്കുന്നതിലാണ് ശ്രദ്ധിച്ചത്.
1970-ൽ നാലാമത്തെയും അവസാനത്തെയും ലോകകപ്പിൽ പെലെയുടെ കരുത്തിൽ ബ്രസീൽ 4-1 ന് ഇറ്റലിയെ തോല്പിച്ച് വീണ്ടും ലോകചാമ്പ്യന്മാരായി.
ഇരുപതാം നൂറ്റാണ്ടിൽ മൂന്ന് ലോകകപ്പ് നേടിയ ടീമിൽ അംഗമായ ഏക ഫുട്ബോൾ താരമാണ് പെലെ
. ബ്രസീൽ അഞ്ചു തവണ ലോകകപ്പ് നേടിയപ്പോൾ അതിൽ മൂന്നുതവണയും പെലെ ടീമിലുണ്ടായിരുന്നു. പെലെയുടെ നേതൃത്വത്തിൽ ബ്രസീൽ ധാരാളം മത്സരങ്ങൾ വിജയിച്ചു.
1363 മത്സരങ്ങളിലായി 1281 ഗോൾ നേടിയ അദ്ദേഹം ലോകറെക്കോർഡിനു അർഹനായി.
മറ്റ് രാജ്യങ്ങളിൽ നിന്ന് വൻതുക വാഗ്ദാനം ചെയ്തുകൊണ്ടുള്ള ക്ഷണം ഉണ്ടായിട്ടും സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.
1971 ജൂലൈ 18ന് ഒന്നാംകിട ഫുട്ബോൾ മത്സരത്തോട് വിടപറഞ്ഞ അദ്ദേഹം സാമൂഹിക സേവനത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിന് നടത്തുന്ന പ്രദർശന മത്സരങ്ങളിലും മറ്റും കളിച്ചുകൊണ്ട് കർമ്മനിരതനാവുകയായിരുന്നു. അദ്ദേഹത്തെ ബ്രസീൽ ഭരണകൂടം 'രാജ്യത്തിന്റെനിധി"യായി പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |