സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം,
ബീഹാറിനെ 4-1ന് തോൽപ്പിച്ചു
കോഴിക്കോട്: സന്തോഷ് ട്രോഫി കിരീടം നിലനിർത്താൻ ലക്ഷ്യമിട്ടിറങ്ങിയ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ ബീഹാറിനെ 4-1നാണ് കേരളം തകർത്തത്.
ഇരട്ട ഗോളുകളുമായി നിജോ ഗിൽബർട്ടും ഓരോ ഗോൾ വീതം നേടി വിശാഖ് മോഹനനും അബ്ദുറഹീമുമാണ് കേരളത്തിന്റെ വിജയമുറപ്പിച്ചത്. മുന്ന മന്ദി രാജസ്ഥാന്റെ ഏക ഗോൾ നേടി. രണ്ട് കളികളിൽ നിന്നായി ആറ് പോയിന്റോടെ മിസോറാം ഉൾപ്പെടുന്ന ഗ്രൂപ്പിൽ കേരളം ഒന്നാമതാണ്. രണ്ട് കളികളിൽ തോൽവി രുചിച്ച ബീഹാറിന്റെ നില പരിങ്ങലിലാണ്.
തുടരെ ആക്രമണം
തുടക്കം മുതൽ ആക്രമണ ഫുട്ബോൾ കളിച്ച കേരളം 24ാം മിനിട്ടിലാണ് നിജോ ഗിൽബർട്ടിലൂടെ മുന്നിലെത്തിയത്. സ്ട്രൈക്കർ നരേഷിനെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീക്കിക്ക് മികച്ച ഇടങ്കാൽ ഷോട്ടിലൂടെ നിജോ ഗോളാക്കി. 28ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി നിജോ കേരളത്തിന്റെ ലീഡ് ഉയർത്തി. ബോളുമായി ബോക്സിലേക്ക് കുതിച്ച നിജോയുടെ ഷോട്ട് ബീഹാർ പ്രതിരോധ താരം രാഹുൽ കൈകൊണ്ട് തടുത്തതിനാലാണ് കേരളത്തിന് അനുകൂലമായി പെനാൽറ്റി കിക്ക് ലഭിച്ചത്. തുടർന്ന് നിരന്തര ആക്രമണം നടത്തിയെങ്കിലും ഫിനിഷിംഗിലെ പാളിച്ച ലീഡ് ഉയർത്തുന്നതിന് തിരിച്ചടിയായി.
തിരിച്ചടിച്ച് ബിഹാർ
രണ്ടാം പകുതിയിയുടെ തുടക്കത്തിൽ ബീഹാർ കരുത്ത് കാട്ടി. തുടർച്ചയായി കേരള ഗോൾ മുഖം ആക്രമിച്ച ബീഹാറിന് 70ാം മിനിട്ടിൽ ഫലം ലഭിച്ചു. ആകാശ് കുമാറെടുത്ത കോർണർ കിക്ക് ബുള്ളറ്റ് ഹെഡ്ഡറിലൂലെ വലയിലേക്ക് തിരിച്ചുവിട്ട് മുന്ന മന്ദി ബീഹാറിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു.
പകരംവീട്ടി കേരളം
ഒരു ഗോൾ വീണതോടെ കേരളം ആക്രമണം ശക്തമാക്കി. വിശാഖ് മോഹനനെയും അബ്ദു റഹീമിനെയും പകരക്കാരായി കളത്തിലിറക്കിയതോടെ കേരളത്തിന്റെ ആക്രമണത്തിന് മൂർച്ച കൂടി. 81ാം മിനിട്ടിൽ വിശാഖ് കേരളത്തിന്റെ ലീഡ് ഉയർത്തി. വിഗ്നേഷിന്റെ മികച്ച പാസ് സ്വീകരിച്ച വിശാഖ് ഒന്നാന്തരം മുന്നേറ്റത്തിലൂടെ പ്രതിരോധ താരങ്ങളെയും ഗോളിയെയും മറികടന്ന് പന്ത് വലയിലെത്തിച്ചു. 85ാം മിനിട്ടിൽ അബ്ദുറഹീം മികച്ച ഷോട്ടിലൂടെ വീണ്ടും ബീഹാർ വലകുലുക്കി. വിശാഖിന്റെ മികച്ച അസിസ്റ്റിൽ നിന്നാണ് റഹീം ഗോൾ കണ്ടെത്തിയത്. പുതുവത്സര ദിനത്തിൽ ആന്ധ്രയ്ക്കെതിരെയാണ് കേരളത്തിന്റ അടുത്ത കളി.
മിസോറവും മിന്നി
തിഇന്നലെ രാവിലെ നടന്ന മത്സരത്തിൽ മിസോറം 3-2ന് ജമ്മു കാശ്മീരിനെ പരാജയപ്പെടുത്തി. ഇന്ന് വൈകീട്ട് 3.30ന് രാജസ്ഥാൻ ആന്ധ്രയെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |