കൊച്ചി: വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിൽ നിന്ന് 3,39,000 രൂപ വിലവരുന്ന ആറ് ഫോണും 9000രൂപ വിലമതിക്കുന്ന മൂന്ന് ജോഡി കാൻവാസ് ഷൂസും മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ. മുളന്തുരുത്തി പള്ളിത്താഴം ഏലിയാട്ടയിൽ വീട്ടിൽ ജിത്തു ഷാജി (26), തൃക്കാക്കര തോപ്പിൽ വലിയപറമ്പിൽ വീട്ടിൽ ഷറഫുദ്ദീൻ (21), ഏലൂർ ഉദ്യോഗമണ്ഡൽ പയ്യപ്പള്ളി വീട്ടിൽ അരുൺ ബാബു (28), കളമശേരി ഗ്ലാസ് ഫാക്ടറി കോളനി പുക്കാട് വീട്ടിൽ നിജാസ് സാദത്ത് (28) എന്നിവരാണ് പിടിയിലായത്. ഇടപ്പള്ളി ടോൾ ഗേറ്റിന് സമീപത്തെ വിദ്യാർത്ഥികളുടെ വീട്ടിൽ നിന്ന് ഏതാനും ദിവസം മുമ്പാണ് മോഷണം നടത്തിയത്. പത്തിടിപ്പാലത്തെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്ന ജിത്തുവിനെയും ഷറഫുദ്ദീനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മോഷണ മുതൽ വില്പന നടത്തിയതായി തെളിഞ്ഞു. തുടർന്ന് കളമശേരി എസ്.എച്ച്.ഒ സന്തോഷിന്റെ നേതൃത്വത്തിൽ വൈക്കത്ത് നിന്ന് കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം, വധശ്രമം, മോഷണം എന്നിവയുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ജിത്തു. കളമശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |