മാന്നാർ: സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിൽ എത്തുമെന്ന് ഉറപ്പായതോടെ ആഹ്ളാദത്തിലാണ് ചെങ്ങന്നൂർ മണ്ഡലത്തിലെ ഇടതുമുന്നണി പ്രവർത്തകരും അനുഭാവികളും.
പുതുവത്സര തലേന്നെത്തിയ സന്തോഷവാർത്ത മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷ. തങ്ങളുടെ പ്രിയപ്പെട്ട നേതാവ് മന്ത്രിസ്ഥാനം ഉപേക്ഷിച്ചപ്പോൾ ചെങ്ങന്നൂരിന് അത് ഉൾക്കൊള്ളാൻ കുറച്ചു നാളുകൾ വേണ്ടിവന്നിരുന്നു. സജി ചെറിയാനിലൂടെ ചെങ്ങന്നൂർ മണ്ഡലത്തിന് ആദ്യമായി ലഭിച്ച മന്ത്രിസ്ഥാനം നഷ്ടപ്പെട്ട മനോവിഷമത്തിലായിരുന്നു നാട്. ഭരണാഘടനയുമായി ബന്ധപ്പെട്ട് മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗത്തെത്തുടർന്ന് കോടതിയിൽ കേസ് എത്തിയ സാഹചര്യത്തിൽ കഴിഞ്ഞ ജൂലായ് മൂന്നിനായിരുന്നു രണ്ടാം പിണറായി മന്ത്രിസഭയിലെ ഫിഷറീസ്- സാംസ്കാരിക മന്ത്രിയായിരുന്ന സജി ചെറിയാൻ രാജിവെച്ചത്.
എം.എൽ.എ സ്ഥാനത്ത് നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് സജി ചെറിയനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജികൾ തള്ളിയതും ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ മന്ത്രി മനഃപൂർവം പ്രസംഗിച്ചിട്ടില്ലെന്ന അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് കേസ് പൊലീസ് അവസാനിപ്പിച്ചതും സജി ചെറിയാൻ വീണ്ടും മന്ത്രിയാകുമെന്ന പ്രതീക്ഷ ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം കൂടി വന്നതോടെ ചെങ്ങന്നൂരിന്റെ മനം കവർന്ന ജനപ്രതിനിധിയുടെ മന്ത്രസഭ പുന:പ്രവേശനം ആഘോഷമാക്കി മാറ്റാനുള്ള പുറപ്പാടിലാണ് മണ്ഡലം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |