കോട്ടയം . ഞങ്ങളിനി എങ്ങനെ ജീവിക്കും, രോഗികളായ തനിക്കും ഭാര്യയ്ക്കും മകനും ഇനി ആരുണ്ട്, ആർക്കും ഈ ഗതിവരരുത്. ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സ് രശ്മിയുടെ പിതാവ് രാജുവിന്റെ വാക്കുകൾ മുറിയുകയാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രശ്മിയുടെ വിയോഗത്തോടെ മാതാപിതാക്കളും ജോലിയൊന്നുമാകാത്ത സഹോദരനും ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ്.
പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് വയറിളക്കവും പനിയും ഉണ്ടായെന്ന വിവരം ഫോണിലൂടെ മാതാപിതാക്കളോട് രശ്മി പറഞ്ഞിരുന്നു. വീട്ടിലേക്ക് വരാൻ അമ്മ പറഞ്ഞതിനെ തുടർന്ന് വീട്ടിലെത്തിയ രശ്മിയുടെ നിലവീണ്ടും വഷളായതിനെ തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ശ്വാസംമുട്ടലുണ്ടായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഐ സി യുവിലേക്ക് മാറ്റി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹോട്ടൽ ഉടമയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് രശ്മിയുടെ കുടുംബത്തിന്റെ ആവശ്യം.
ഭക്ഷ്യവിഷബാധയേറ്റ പി എം ഹാസിഫ് കാഞ്ഞിരമറ്റത്തിന്റെ വാക്കുകൾ.
വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് സംക്രാന്തിയിലെ ഹോട്ടലിൽ നിന്ന് കുഴമന്തി കഴിച്ചത്. രാത്രി വയറുവേദനയും പനിയും ഉണ്ടായതിനെ തുടർന്ന് വാരിശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സതേടിയ ശേഷം, വീട്ടിലേക്ക് മടങ്ങി. പിറ്റേദിവസം തലകറക്കവും വയറിളക്കവും ഉണ്ടായതോടെ കോട്ടയത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സതേടി. രണ്ട് ദിവസം പൂർണ്ണമായും അവശനിലയിലായിരുന്നു. ആദ്യമായാണ് ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകി. ഹോട്ടലുടമകൾക്കെതിരെ നടപടി സ്വീകരിക്കണം.
(പി എം ഹാസിഫ്, കാഞ്ഞിരമറ്റം).
ഭക്ഷ്യവിഷബാധയേറ്റ ഷാജിയുടെ വാക്കുകൾ.
പാഴ്‌സലായിട്ടാണ് അൽഫാം, പൊറോട്ട എന്നിവ വാങ്ങിയത്. കുടുംബത്തിലെ 6 പേർക്ക് ഛർദ്ദിലും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് ഇ എസ് ഐ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും നിലവഷളായതിനെ തുടർന്ന് കുടമാളൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. കുട്ടികൾ ഉൾപ്പെടെ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |