തൃക്കാക്കര: ഓഹരി നിക്ഷേപം സ്വീകരിച്ച് 200 കോടി തട്ടിയ കേസിലെ പ്രധാനപ്രതികളായ മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമകൾ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസ് (40), ഭാര്യ ശ്രീരഞ്ജിനി എന്നിവർ ന്യൂഡൽഹിയിൽ പിടിയിലായി. കേസെടുത്തതിനെ തുടർന്ന് എബിൻ വർഗീസും കുടുംബവും റെസിഡന്റ് വിസയിൽ ദുബായിലേക്ക് കടന്നിരുന്നു. ദുബായിൽനിന്ന് കാഠ്മണ്ഡുവഴി ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയത്. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നതിനാൽ ഇവരെ തടഞ്ഞുവച്ച് തൃക്കാക്കര പൊലീസിന് കൈമാറുകയായിരുന്നു. ഇന്നലെ ഉച്ചയോടെ തൃക്കാക്കര സി.ഐ ആർ. ഷാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. തുടർന്നാവും ചോദ്യം ചെയ്യുക.
പൊലീസ് പറയുന്നത്: തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഫിൻകോർപ്പ്, മാസ്റ്റേഴ്സ് ഫിൻ സെർവ്, മാസ്റ്റേഴ്സ് ഫിൻ കെയർ, മാസ്റ്റേഴ്സ് ആർ.സി.സി തുടങ്ങിയ സ്ഥാപനങ്ങൾ വഴിയായിരുന്നു തട്ടിപ്പ്. സ്റ്റോക്ക് മാർക്കറ്റ് ഇടനിലക്കാരായി രണ്ടുലക്ഷം മുതൽ മൂന്നു കോടി രൂപവരെ നിക്ഷേപകരിൽനിന്ന് വാങ്ങി. 2014ൽ തുടങ്ങിയ സ്ഥാപനം ഈ വർഷം മാർച്ചുവരെ ഓഹരിയിൽ റിട്ടേണുകൾ നൽകി. നവംബർ അവസാനത്തോടെ നടത്തിപ്പുകാർ മുങ്ങുകയായിരുന്നു. 30 കോടി തട്ടിയെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. നവംബർ 29ന് പ്രതികൾ രാജ്യംവിട്ടു. പിന്നാലെയാണ് 60 ഓളം പരാതിക്കാർ രംഗത്തെത്തുന്നത്. ഇപ്പോൾ 200 കോടിരൂപയുടെ തട്ടിപ്പാണ് പുറത്ത് വന്നിരിക്കുന്നത്.
ജീവനക്കാരനായ ജേക്കബ് ഷിജോയും കേസിലെ പ്രതിയാണ്. എബിന്റെ മക്കളും മാതാവ് ഷീലയും ഒരാഴ്ചമുമ്പ് ഏലൂരിലുള്ള വീട്ടിൽ മടങ്ങിയെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |