സംസ്കാരം നാളെ വീട്ടുവളപ്പിൽ
ആലപ്പുഴ: ഗ്രാമീണ സൗന്ദര്യം തുടിക്കുന്ന പാട്ടുകളിലൂടെ ആസ്വാദക ഹൃദയം കീഴടക്കിയ പ്രശസ്ത ഗാനരചയിതാവ് ബീയാർ പ്രസാദ് (62) വിടവാങ്ങി. മസ്തിഷ്കാഘാതത്തിന് രണ്ടു മാസമായി ചികിത്സയിലായിരുന്നു. ഇന്നലെ മൂന്നു മണിയോടെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കവി, നാടക രചയിതാവ്, സംവിധായകൻ, അവതാരകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.
ഭൗതിക ദേഹം ഇന്ന് വൈകിട്ട് നാലിന് മങ്കൊമ്പ് കോട്ടഭാഗം എൻ.എസ്.എസ് കരയോഗം ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 6ന് വീട്ടിലെത്തിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.
പ്രശസ്ത സോപാനഗായകൻ മങ്കൊമ്പ് മായാസദനത്തിൽ പരേതനായ ബാലകൃഷ്ണപ്പണിക്കരുടെയും കല്യാണിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: വിധു പ്രസാദ് (പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തംഗം). മക്കൾ: ഇള പ്രസാദ്, കവി പ്രസാദ്.
'ഒന്നാംകിളി പൊന്നാൺകിളി...., കേരനിരകളാടും ഒരു ഹരിത ചാരുതീരം.... എന്നിവ ബീയാറിന്റെ പ്രശസ്ത ഗാനങ്ങളാണ്. 50 വർഷത്തിനിടെ രചിക്കപ്പെട്ട മികച്ച പത്ത് കേരള തീം പാട്ടുകളിലൊന്നാണ് കുട്ടനാടിന്റെ സൗന്ദര്യം വിളിച്ചോതുന്ന 'കേരനിരകളാടും...' (ചിത്രം ജലോത്സവം).
2003ൽ പ്രിയദർശന്റെ 'കിളിച്ചുണ്ടൻ മാമ്പഴം' എന്ന ചിത്രത്തിലെ 'ഒന്നാം കിളി പൊന്നാൺ കിളിയെന്ന' ഗാനത്തിലൂടെയാണ് ഗാനരചയിതാവായി അറിയപ്പെട്ടത്. 25ലേറെ സിനിമകൾക്ക് ഉൾപ്പെടെ 200ലേറെ ഗാനങ്ങളെഴുതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |