തിരുവല്ല: പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയ യുവതിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പൊലീസിന്റെ പിടിയിലായി. തിരുവല്ല കോട്ടത്തോട് മഠത്തിൽ പറമ്പിൽ വീട്ടിൽ വിഷ്ണു (26), കോട്ടത്തോട് വാഴക്കുന്നത്ത് വീട്ടിൽ അക്ഷയ് (25) എന്നിവരാണ് പിടിയിലായത്. കോയിപ്രം സ്വദേശിയായ പ്രവീണ (28) യ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആറേമുക്കാലോടെ തുകലശേരി മാക്ഫാസ്റ്റ് കോളേജിന് സമീപമായിരുന്നു സംഭവം .
വിഷ്ണുവും പ്രവീണയും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. രണ്ടുമാസം മുമ്പ് പ്രവീണ ബന്ധത്തിൽനിന്ന് പിന്മാറി. മീന്തലക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള പ്രവീണ തുകലശ്ശേരിയിലെ മാതൃ സഹോദരിയുടെ വീട്ടിലാണ് കുറെനാളായി താമസിക്കുന്നത്.
പതിവുപോലെ ജോലിക്ക് പോയി വീട്ടിലേക്ക് മടങ്ങുംവഴി മദ്യലഹരിയിൽ കാറിൽ എത്തിയ വിഷ്ണു പ്രവീണയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു . ഓടിക്കൂടിയ സമീപവാസികൾ ചേർന്ന് ശരീരമാസകലം പരിക്കേറ്റ പ്രവീണയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ ഇന്നലെ വൈകിട്ടോടെ കുറ്റപ്പുഴയിൽ നിന്നാണ് പൊലിസ് അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |