കൊല്ലം: റോട്ട് വീലർ, ജർമ്മൻ ഷെപ്പേഡ് നായ്ക്കളെ അഴിച്ചുവിട്ട് വടിവാളും പിടിച്ച് 54 മണിക്കൂർ നാടിനെ മുൾമുനയിൽ നിറുത്തിയ യുവാവിനെ മൃഗസംരക്ഷകൻ റിജുവിന്റെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും ചേർന്ന് അതിസാഹസികമായി കീഴടക്കി.
ചിതറ മാങ്കോട് ജലജ മന്ദിരത്തിൽ സജീവിന്റെ (40) സിനിമാക്കഥയെ വെല്ലുന്ന 'ഷോ'യ്ക്കാണ് ക്ളൈമാക്സായത്. പൊലീസോ നാട്ടുകാരോ വീട്ടിൽ കയറിയാൽ അമ്മയെ കൊന്ന് ജീവനൊടുക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. സജീവിനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലാക്കി. പട്ടികൾ കൂട്ടിലുമായി.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. കിഴക്കുംഭാഗം ജംഗ്ഷനു സമീപം താമസിക്കുന്ന സുപ്രഭയുടെ (70) വീടിന് മുന്നിൽ നായയുമായി കാറിലെത്തിയ സജീവ്, വടിവാൾ വീശി ഭീഷണി മുഴക്കി. ഇത് തന്റെ അച്ഛന്റെ സ്ഥലമാണെന്നും എല്ലാവരും ഇറങ്ങിക്കൊടുക്കണമെന്നുമായിരുന്നു ആവശ്യം. ഇത് ഇയാളുടെ സ്ഥിരം പരിപാടിയെന്ന് നാട്ടുകാർ പറയുന്നു.
സംഭവം അറിഞ്ഞെത്തിയ ചിതറ പൊലീസിനെയും നാട്ടുകാരെയും ഇയാൾ വടിവാളുകാട്ടി ഭീഷണിപ്പെടുത്തി. വളർത്തുനായയും ആയുധവുമുള്ളതിനാൽ ആർക്കും അടുക്കാനായില്ല. പൊലീന്റെ അനുനയ നീക്കങ്ങളൊന്നും ഫലംകണ്ടില്ല.
സ്വന്തം കാറിൽ സ്റ്റേഷനിൽ എത്താമെന്ന ഇയാളുടെ ആവശ്യം പൊലീസിന് ഒടുവിൽ അംഗീകരിക്കേണ്ടി വന്നു. നായയുമായി കാറിൽ കയറിയ ഇയാൾ പൊലീസിനെ വെട്ടിച്ച് മാങ്കോട്ടുള്ള സ്വന്തം വീട്ടിലേക്കാണ് പോയത്. വീട്ടിലെത്തി ഗേറ്റും പൂട്ടി വളർത്തുനായ്ക്കളെയും തുറന്നുവിട്ടു.
ഇന്നലെ രാവിലെ 10.30 ന് പൊലീസും ഫയർഫോഴ്സും വീട് വളഞ്ഞു. റിജുവിനെയും വിളിച്ചു വരുത്തിയിരുന്നു. സംഭവമറിഞ്ഞ് മാദ്ധ്യമപ്പടയുമെത്തി. എന്നാൽ, വടിവാളുയർത്തി നിന്ന സജീവിന്റെ അടുത്തേക്ക് പോകാൻ ആരും ധൈര്യപ്പെട്ടില്ല. ചിതറ സി.ഐ രാജേഷ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ചുണയുണ്ടെങ്കിൽ കോമ്പൗണ്ടിൽ കയറാൻ വെല്ലുവിളിച്ച് ഇയാൾ നിന്നു. വീട്ടിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ വൃദ്ധമാതാവിന്റെ കഴുത്തിൽ വടിവാൾ വച്ച് വെട്ടിക്കൊല്ലുമെന്ന് ഭീഷണി മുഴക്കി.
ഓപ്പറേഷൻ സജീവ്
1. വൈകിട്ട്മൂന്ന് മണിയോടെ റിജുവിന്റെ നേതൃത്വത്തിൽ പിൻവശത്തെ വാതിൽ തകർത്ത് അകത്തുകടന്ന പൊലീസും നാട്ടുകാരും തക്കം പാത്തുനിന്നു
2.അനുനയ ചർച്ചയ്ക്കിടെ സജീവ് തിരിഞ്ഞു നടന്നയുടൻ റിജു പിറകിലൂടെ ഓടിവന്ന് പൂട്ടി. തുടർന്ന് മറ്റുള്ളവരും ചേർന്ന് കീഴ്പ്പെടുത്തി
3. വടിവാൾ പിടിച്ചെടുക്കുന്നതിനിടെ രണ്ട് പേർക്ക് നിസാര പരിക്കേറ്റു. മകനെ വിടാൻ അമ്മ ബഹളം വച്ചെങ്കിലും വിജയിച്ചില്ല
4. ആയുധം കൈവശം വച്ചതിനും വീട് അടിച്ചുതകർത്തതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. മാനസിക പ്രശ്നമുണ്ടോയെന്ന് പരിശോധിക്കും
4. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള സമിതിയിൽ (എസ്.പി.സി.എ) അംഗമായ റിജു ആന- നായ പരിശീലകനുമാണ്. സജീവിനെ തോളിൽ ചുമന്നാണ് റിജു പുറത്തെത്തിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |