ന്യൂഡൽഹി: കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് മരവിപ്പിച്ച് സുപ്രീംകോടതി. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി നൽകിയ പുതിയ സ്കീം സംബന്ധിച്ചുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് സുപ്രീംകോടതി തേടി. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹൈക്കോടതി വിധി മരവിപ്പിച്ചത്.
മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും, കാൽനട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന പരസ്യങ്ങൾ ഇനി മുതൽ ബസുകളിൽ പതിക്കില്ല,പരസ്യങ്ങൾ പരിശോധിക്കുന്നതിനും അനുമതി നൽകുന്നതിനും എംഡിയുടെ അദ്ധ്യക്ഷതയിൽ സമിതി രൂപികരിക്കും,മോട്ടോർ വാഹന ചട്ടങ്ങൾ പാലിച്ച് ബസുകളുടെ വശങ്ങളിലും, പിൻഭാഗത്തും മാത്രമേ പരസ്യം പതിക്കുന്നുള്ളുവെന്ന് സമിതി ഉറപ്പ് വരുത്തും, പതിച്ച പരസ്യങ്ങൾക്ക് എതിരായ പരാതി പരിശോധിക്കുന്നതിന് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ അദ്ധ്യക്ഷതയിൽ സമിതിക്ക് രൂപം നൽകും എന്നിവയാണ് പുതിയ സ്‌കീമിൽ കെഎസ്ആർടി സി ഉൾപ്പെടുത്തിയിരുന്നതെന്നാണ് റിപ്പോർട്ട്.
ബസുകളിൽ പരസ്യം പതിക്കുന്നതിനെതിരായ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കെഎസ്ആർടിസി നൽകിയ ഹർജി പരിഗണിക്കവെയാണ് പരസ്യങ്ങൾ നൽകുന്നത് സംബന്ധിച്ച് പുതിയ സ്കീം നൽകാൻ സുപ്രീംകോടതി കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടത്. ബസുകളുടെ ഏതുഭാഗത്ത് പരസ്യം പതിക്കാമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് വൻ വരുമാന നഷ്ടമാണ് ഉണ്ടാക്കിയത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നത്. ഉത്തരവ് കൃത്യമായ പഠനമില്ലാതെയായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ പറഞ്ഞിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |